തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച കേസിൽ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ഏഴു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. പ്രതികൾക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഗവർണറുടെ വാഹനം തടഞ്ഞ കേസിൽ ആറ് പ്രതികളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. കേസിലെ ആറാം പ്രതി അമൽ ഗഫൂറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പിറ്റേന്ന് പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. കൺന്റോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കേസിൽ പ്രതികൾക്കെതിരെ 124 ചുമത്തിയതുമായി ബന്ധപെട്ട് വാദത്തിനിടെ കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഗവർണറുടെ ഔദ്യോഗിക ചുമതല തടസ്സപ്പെടുത്തിയോ എന്നായിരുന്നു കോടതി ആരാഞ്ഞിരുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ ഇല്ലാത്തതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗവർണറുടെ എന്ത് ഒഫീഷ്യൽ ഡ്യൂട്ടിയാണ് തടസ്സപ്പെട്ടതെന്ന് വിശദമാക്കാനും പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ ഐപിസി 124 നിലനിൽക്കുമോ ഇല്ലയോ എന്ന വിഷയത്തിൽ കൂടിയാണ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചതിലൂടെ കോടതി വ്യക്തത വരുത്തിയിരിക്കുന്നത്.
എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഐപിസി 124 ചുമത്തി കൺന്റോൺമെൻ്റ് പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. രാഷ്‌ട്രപതി, ഗവർണർ തുടങ്ങിയ വ്യക്തികളെ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെ ചുമത്തുന്നതാണ് ഈ വകുപ്പ്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.