ആലപ്പുഴ: കേരളത്തോട് പ്രത്യേക പകയോടെയുള്ള സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ നികുതി വിഹിതത്തിൽ ഒരു തരം പക പോക്കൽ നയം സ്വീകരിക്കുന്നു. റവന്യൂ കമ്മിയുടെ കാര്യത്തിൽ മാനദണ്ഡങ്ങളില്ല. കടമെടുക്കാൻ ഓരോ സംസ്ഥാനത്തിനും അവകാശമുണ്ട്. ഭരണഘടന അനുസരിച്ച് ഇത് ആകാം. എന്നാൽ ഭരണഘടന വിരുദ്ധ നിലപാട് സ്വീകരിച്ച് കേന്ദ്രം കടമെടുപ്പിന് പരിധി നിശ്ചയിച്ചു. സംസ്ഥാനത്തെ ദ്രോഹിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് കേന്ദ്രത്തിനുളളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അരൂരിൽ നവകേരള സദസ്സ് പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കരിങ്കൊടി പ്രതിഷേധങ്ങൾക്കെതിരെ ജനങ്ങൾ കാട്ടുന്ന പ്രതികരണം നാടിന്റെ ഐക്യത്തിന്റെ പ്രതീകമെന്നും പിണറായി വിജയൻ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ കുറവ് കേരളത്തെ ഞെരുക്കി. സാമ്പത്തിക ആഘാതം താങ്ങാവുന്നതിലേറെയാണെന്നാണ് കോട്ടയത്ത് നടന്ന നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തോട് കേന്ദ്രത്തിന് പ്രതികാര ബുദ്ധിയാണ്. വിവേചനപരമായ നടപടികൾ കേന്ദ്രം അവസാനിപ്പിക്കണം. ഫെഡറൽ തത്വങ്ങളെ കേന്ദ്രം ബലികഴിക്കുന്നു. കേന്ദ്ര സംസ്ഥാന തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലിനായി സുപ്രീംകോടതിയെ സമീപിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോട്ടയം ജില്ലയിലാണ് ബുധനാഴ്ച നവകേരള സദസ്സ് സംഘടിപ്പിച്ചത്. കടുത്തുരുത്തി, വൈക്കം, പാലാ നിയമസഭ മണ്ഡലങ്ങളിലായിരുന്നു ജില്ലയിലെ അവസാന പരിപാടി. വൈക്കം ബീച്ചിൽ വച്ച് നടന്ന നവകേരള സദസ്സിന് ശേഷമാണ് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം മൂലം മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1,2 തിയ്യതികളില്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്. ഒന്നിന് തൃക്കാക്കര, പിറവം മണ്ഡലങ്ങളിലും രണ്ടിന് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിലുമായിരിക്കും പര്യടനം.