വയനാട്: വാകേരിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ വീണ്ടും കണ്ടതായി നാട്ടുകാർ. ശ്രീനാരായണപുരം 90ലാണ് കടുവയെ കണ്ടത്. വനംവകുപ്പിന്റെ സിസിടിവിയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. അതേസമയം കടുവയെ ലൊക്കേറ്റ് ചെയ്തതായും സൂചനയുണ്ട്.
തെരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസമാണ് കടുവയെ കണ്ടെത്തിയതായ സൂചന ലഭിക്കുന്നത്. ആർആർടി അംഗങ്ങളടക്കം ചെതലയം, മേപ്പാടി കൽപ്പറ്റ ഡിവിഷനിലുൾപ്പെട്ട അറുപതംഗ ദൗത്യസംഘമാണ് കടുവയ്ക്കായി മേഖലയിൽ തെരച്ചിൽ നടത്തുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലുകൾ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കടുവയെ പിടികൂടാനായി വനം വകുപ്പ് കൂടുതൽ ക്യാമറകളും കൂടും സ്ഥാപിച്ചിട്ടുണ്ട്.
ഡിസംബർ 9നാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തോട്ടത്തിലേക്കിറങ്ങിയ പ്രജീഷിനെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.