തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ ആക്രമിച്ചതിന് പിന്നിൽ പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ട്. ഗവർണറെ ആക്രമിക്കാൻ പൊലീസ് സഹായം ലഭിച്ചെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഗവർണറുടെ സഞ്ചാരപാത ചോർത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. പൈലറ്റ് വാഹനം പ്രതിഷേധക്കാർക്ക് വേണ്ടി വേഗത കുറച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം. ഭരണത്തലവന് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മനപ്പൂർവ്വം ഉണ്ടാക്കിയ സുരക്ഷാ വീഴ്ച്ചയായിരുന്നു അത്. കേന്ദ്ര ഇടപെടലിന് വഴിയൊരുക്കരുത്. ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ഇടപെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അക്രമികളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്ന് ഇന്ന് രാവിലെ ഗവർണർ ആരോപിച്ചിരുന്നു. 'അക്രമികളെ എത്തിച്ചത് പൊലീസ് വാഹനത്തിലാണ്. എസ്എഫ്ഐ ആക്രമണത്തിൽ തന്റെ കാറിന്റെ ഗ്ലാസിൽ പോറൽ ഉണ്ടായി. സംഭവത്തിൽ കേസെടുക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എസ്എഫ്ഐ അല്ലാതെ മറ്റൊരു വിദ്യാർഥി സംഘടനയും ഇത്തരത്തിൽ പെരുമാറിയിട്ടില്ല. ആരെയും ഭയമില്ലെ'ന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണറുടെ സുരക്ഷയിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കാൻ തീരുമാനമായിട്ടുണ്ട്. ഗവർണറുടെ സഞ്ചാര പാത ചോർത്തി നൽകിയ കാര്യം പരിശോധിക്കും. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക.