പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘം; മുമ്പും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തു, ഇത് ട്രയൽ

അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഇവർ മൂന്ന് തവണയാണ് ശ്രമം നടത്തിയത്. ഇത് ട്രയൽ കിഡ്നാപ്പിംഗ്!
പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘം; മുമ്പും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തു, ഇത് ട്രയൽ

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം നേരത്തെയും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ്. പ്രതികളായ പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പല കുട്ടികളെയും തട്ടി കൊണ്ടുപോകാൻ ശ്രമം നടത്തിയതായാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഇവർ മൂന്ന് തവണയാണ് ശ്രമം നടത്തിയത്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയൽ കിഡ്നാപ്പിം​ഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ആദ്യം കേബിൾ ഓപ്പറേറ്ററായിരുന്ന പത്മകുമാർ പിന്നീട് റിയൽ എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാൾക്ക് 2 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.

മകളുടെ നഴ്സിം​ഗ് പ്രവേശനത്തിനായി റെജിക്ക് നൽകിയ അഞ്ച് ലക്ഷം രൂപ തിരിച്ചുകിട്ടാൻ നടത്തിയ ശ്രമമാണ് തട്ടിക്കൊണ്ടുപോകലെന്ന ആ​ദ്യ മൊഴിയാണ് ഇതോടെ പൊളി‍ഞ്ഞത്. ഭാര്യ അനിതയ്ക്കും മകൾ അനുപമയ്ക്കും തട്ടിക്കൊണ്ടുപോകലിൽ പങ്കില്ലെന്നായിരുന്നു പത്മകുമാ‍ർ ആദ്യം മൊഴി നൽകിയത്. എന്നാൽ പിന്നീട് ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിൽ തങ്ങൾക്കും പങ്കുണ്ടെന്ന് അനിതയും അനുപമയും സമ്മതിച്ചു. ഇന്നലെ റെജിയുമായുള്ള സാമ്പത്തിക ഇടപാടിനെ കുറിച്ചും പൊലീസ് അന്വേഷിച്ചിരുന്നു. മകളുടെ പഠനവുമായി ബന്ധപ്പെട്ട പത്മകുമാറിന്റെ മൊഴി പൂ‍ർണമായും പൊലീസ് വിശ്വസിച്ചിരുന്നില്ല. ഇന്നലെ പുലർച്ചെ മൂന്ന് മണിവരെ ചോദ്യം ചെയ്ത പ്രതികളെ ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ്.

പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘം; മുമ്പും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തു, ഇത് ട്രയൽ
മോൾക്ക് നല്ല ഓർമ്മയായിരുന്നു, എല്ലാം പറഞ്ഞുതന്നു; രേഖാചിത്രം വരയ്ക്കുന്നത് ആദ്യമായാണെന്നും ഷജിത്ത്

അബിഗേലിനെ തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. കുട്ടി നൽകിയ വിവരങ്ങളുടെയും സാക്ഷികൾ നൽകിയ സൂചനകളുടെയും ലാപ്ടോപ്പ് ഐപി അഡ്രസിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്മകുമാറും കുടുംബവും തമിഴ്നാട് തെങ്കാശിയിലെ പുളിയറയിൽ നിന്ന് പൊലീസിന്റെ പിടിയിലായത്. പ്രതികൾ സംഭവ ദിവസം സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളാണ് പൊലീസിനെ പത്മകുമാറിലേക്കെത്തിച്ചത്. കുട്ടിക്ക് കാർട്ടൂൺ കാണാൻ നൽകിയ ലാപ്ടോപിന്റെ ഐപി അഡ്രസും സഹായകമായി. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീടും പൊലീസ് കണ്ടെത്തി. ചിറക്കരയിലാണ് ഈ ഫാം ഫൗസ്.

പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘം; മുമ്പും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തു, ഇത് ട്രയൽ
കുറ്റസമ്മതം നടത്തി ഭാര്യയും മകളും; തട്ടിക്കൊണ്ടുപോകലിൽ പത്മകുമാറിന്റെ കുടുംബത്തിനും പങ്ക്

നവംബർ‌ 27‌ന് വൈകിട്ടാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. പിന്നീട് കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖാ ചിത്രം വരച്ചു. മാത്രമല്ല, തന്നെ തട്ടിക്കൊണ്ടുപോയത് നീലക്കാറിലാണെന്ന് കുട്ടി പറഞ്ഞതോടെ അന്വേഷണം നീലക്കാറിലേക്ക് നീണ്ടു. തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേന്ന് കുട്ടിയുമായി യുവതി കൊല്ലം കെഎസ്ആ‍ർടിസി ബസ് സ്റ്റാന്റിന് സമീപം വന്നിറങ്ങിയ നീലക്കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെയാണ് അന്വേഷണം പത്മകുമാറിലേക്ക് നീണ്ടത്. രാത്രി പത്മകുമാറിന്റെ വീട്ടിലെത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. ടവർ ലൊക്കേഷൻ പിന്തുടർന്നെത്തിയ പൊലീസ് തെങ്കാശിക്ക് സമീപം ഇവരെ കണ്ടെത്തുകയും പത്മകുമാറിന്റെ ഫോട്ടോ എടുത്ത് കൊല്ലത്തേക്ക് അയച്ച് കുട്ടിയെ കാണിച്ച് ഉറപ്പ് വരുത്തുകയും ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com