കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സയിലുള്ള ആശുപത്രികൾ മന്ത്രിമാരുടെ സംഘം സന്ദർശിച്ചു. പി രാജീവ്, ആർ ബിന്ദു എന്നിവരാണ് ആശുപത്രിയിൽ എത്തിയത്. രാവിലെ എട്ടു മണിയോടെ മന്ത്രിമാര്‍ സംഭവസ്ഥലം സന്ദർശിക്കും.
അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മാർട്ടം രാവിലെ നടക്കും. രണ്ടു പേരുടെ പോസ്റ്റ്മാർട്ടം കളമശേരി മെഡിക്കൽ കോളേജിലും മറ്റ് രണ്ട് പേരുടേത് എറണാകുളം ജനറൽ ആശുപത്രിയിലും നടക്കും. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടമരണം സംഭവിക്കുമ്പോൾ സാധാരണ എടുക്കുന്ന നടപടി മാത്രമാണിത് എന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ 9 മണിക്ക് ശേഷം വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കുസാറ്റിൽ പൊതു ദർശനത്തിന് വെക്കും. കൂത്താട്ടുകളും സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശേരി സ്വദേശി സാറ തോമസ് എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് ആണ് മരിച്ച നാലാമത്തെയാൾ.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആസ്റ്റർ മെഡിസിറ്റിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ രണ്ട് പേർ കളമശേരി മെഡിക്കൽ കോളേജ് ഐസിയുവിലാണ് ഉള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.