തിരുവനന്തപുരം: തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ടല ബാങ്കിൽ ക്രൈംബ്രാഞ്ച് പരിശോധന. ബാങ്കിന്റെ പ്രധാന ശാഖയിലാണ് പരിശോധന നടക്കുന്നത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബാങ്ക് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി റെക്സ് ബോബിയുടെ നേതൃത്വത്തിലാണ് പരിശോധന. നേരത്തെ നിക്ഷേപകരിൽ നിന്ന് സംഘം വിവരം ശേഖരിച്ചിരുന്നു.
അതേസമയം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. 10.30 മണിക്കൂറാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഭാസുരാംഗനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.
വീട്ടിലും ബാങ്കിലും ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ. കേസിൽ ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എപ്പോൾ വിളിച്ചാലും ഇഡിക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് ഭാസുരാംഗൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെ ബാങ്കിൽ വൻ നിക്ഷേപമുള്ള മൂന്നു പേർക്ക് ഇഡി നോട്ടീസ് നൽകുകയും ചെയ്തു. 42 മണിക്കൂർ പിന്നിട്ട പരിശോധനയാണ് ബാങ്കിൽ നടത്തിയത്.
ബാങ്കിൽ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും പിടിച്ചെടുത്തിരുന്നു. സിപിയു, ഹാർഡ് ഡിസ്ക് അടക്കമുള്ളവയും ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മകൻ അഖിൽജിത്തിന്റെ ആഢംബര കാർ ഇഡി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ എൻ ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്തു. അതിനു മുമ്പ് തന്നെ മകൻ അഖിൽ ജിത്തിനൊപ്പമിരുത്തി ഭാസുരാംഗനെ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ബാങ്കിൽ നിന്ന് ഇടപാടുകൾ അടങ്ങിയ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾപ്പെടെ രേഖകൾ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിദഗ്ധ പരിശോധനയിലാണ് 50 ലക്ഷം മുതൽ മൂന്ന് കോടി വരെ ബാങ്കിൽ നിക്ഷേപമുള്ളവരെ കണ്ടെത്തിയത്. ഇവർക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. പണത്തിന്റെ സ്രോതസ്സ് കാണിക്കാനാണ് നോട്ടീസ് നൽകിയത്. കൂടുതൽ പേർക്ക് നോട്ടീസ് അയച്ചേക്കും.