തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ അന്വേഷണം വ്യാപിപ്പിച്ച് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ്. മുൻ പ്രസിഡണ്ട് എൻ ഭാസുരാംഗന്റെ ബിനാമി നിക്ഷേപങ്ങളെ കുറച്ച് ഇഡി അന്വേഷണം തുടങ്ങി. ബാങ്കിൽ വൻ തുക നിക്ഷേപിച്ചവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം.
കോടികളുടെ വെട്ടിപ്പ് നടന്ന കണ്ടല ബാങ്കിൽ ഭാസുരാംഗന്റെ കള്ളപ്പണം വെളുപ്പിക്കൽ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം. ഭാസുരാംഗന്റെയും കുടുംബത്തിന്റേയും ഇടപാടുകൾ ഒന്നൊന്നായി പരിശോധിക്കുകയാണ് ഇഡി. ബാങ്കിൽ വൻ തുക നിക്ഷേപിച്ചവർക്ക് ഉടൻ നോട്ടീസ് നൽകും. സാമ്പത്തിക സ്രോതസ്സ് ഹാജരാക്കാൻ ആവശ്യപ്പെടും. ബാങ്കിൽ ഭാസുരാംഗന്റെ ബിനാമി നിക്ഷേപങ്ങൾ ഉണ്ടെന്നാണ് ഇഡിയുടെ സംശയം. ചികിത്സയിൽ തുടരുന്ന ഭാസുരാംഗനെ കൂടുതൽ ചോദ്യം ചെയ്യും. ഇഡി സംഘം ഇപ്പോഴും ആശുപത്രിയിൽ തുടരുന്നുണ്ട്.
ഭാസുരാംഗന്റെ വീട്ടിലും ബാങ്കിലുമായി നടത്തിയ പരിശോധനയിൽ സുപ്രധാന രേഖകൾ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മകൻ അഖിൽ ജിത്തിന്റെ ആഡംബരകാറും ഇ ഡി പിടിച്ചെടുത്തിട്ടുണ്ട്.
കണ്ടല ബാങ്കിന്റെ ശാഖ ഉൾപ്പടെ എട്ട് ഇടങ്ങളിൽ ബുധനാഴ്ച്ച രാവിലെ തുടങ്ങിയ പരിശോധന ഇന്നലെ അർദ്ധരാത്രിയോടെയാണ് അവസാനിച്ചത്. സഹകരണ നിയമം 65 പ്രകാരം നടത്തിയ അന്വേഷണത്തിൽ 101 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. നിയമം 68 പ്രകാരം പണം തിരിച്ചു പിടിക്കാൻ സഹകരണ വകുപ്പ് ഉത്തരവിട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിക്ഷേപകർ ഇഡിക്ക് പരാതി നൽകിയത്. വായ്പയുടെയും ചിട്ടിയുടെയും മറവിൽ കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവന്നാണ് പരാതി.