തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് അഴിമതി ഭരണമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ബിജെപി മുന്നണിയായ എൻഡിഎയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണ്. അത് തുറന്ന് കാട്ടാനാണ് ഈ സമരം. മുഖ്യമന്ത്രിയുടെ മകൾ തന്നെ അഴിമതി കാണിക്കുകയാണ്. മുഖ്യമന്ത്രി അതിനു കൂട്ട് നിൽക്കുന്നുവെന്നും നദ്ദ ആരോപിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മയക്കുമരുന്ന് ഉപയോഗം കൂടി. അഴിമതി ഇല്ലാതാക്കണമെങ്കിൽ എൻഡിഎ അധികാരത്തിൽ എത്തണം.
എൽഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടുപേരും ചേർന്ന് അഴിമതി നടത്തുകയാണ്. ബിജെപിക്ക് എതിരെ നിൽക്കാൻ ഒറ്റക്കെട്ടാകുന്നവർ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദി ഭരണത്തിൽ രാജ്യം വളരുകയാണെന്ന് പറഞ്ഞ നദ്ദ നേട്ടങ്ങൾ എണ്ണിപ്പറയാനും മറന്നില്ല. ജിഡിപി 60 % ഉയർന്നുവെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്നും നദ്ദ കൂട്ടിച്ചേർത്തു.
'പത്താം സ്ഥാനത്തുനിന്ന് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ദാരിദ്ര്യം അനുഭവിക്കുന്ന ജനത ഒരു ശതമാനമായി കുറഞ്ഞു. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസുകൾ അനുവദിച്ചു. കൊച്ചി വാട്ടർ മെട്രോ വന്നു. റെയിൽവേ സ്റ്റേഷൻ നവീകരണത്തിനായി ഫണ്ട് നൽകി. കേരളത്തിലെ ജനങ്ങളെ നരേന്ദ്ര മോദി സ്നേഹിക്കുന്നുവന്നതിന്റെ തെളിവാണ് ഇതെല്ലാം', ബിജെപി ദേശീയ അദ്ധ്യക്ഷൻ പറഞ്ഞു.
കളമശേരിയിലുണ്ടായ ബോംബ് സ്ഫോടനം അപലപനീയമാണ്. പിണറായി സർക്കാർ മത തീവ്രവാദികൾക്ക് വളരാൻ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് 2022 ജൂലൈയിൽ താൻ കേരളത്തിൽ വന്നപ്പോൾ പറഞ്ഞിരുന്നു. പിണറായി സർക്കാരിന് മത തീവ്രവാദികളോട് മൃദുസമീപനമാണുള്ളത്. അവരുമായി നിശബ്ദ ധാരണയുണ്ട്. ഹമാസ് നേതാവ് ഓൺലൈനായി റാലിയിൽ പങ്കെടുത്തിട്ട് പോലും സർക്കാർ നിശബ്ദത പാലിച്ചു. കേരളത്തിന് നാണക്കേടുണ്ടാക്കി. ഇതിൽ സ്വതന്ത്ര അന്വേഷണം വേണം. അതിന് എന്ത് സഹായം നൽകാനും കേന്ദ്രം തയ്യാറാണെന്നും നദ്ദ വ്യക്തമാക്കി.
പലസ്തീൻ അനുകൂലം എന്ന് പറഞ്ഞ് ഹമാസിനെ വെള്ളപൂശാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. സ്നേഹത്തിന്റെ കടയിൽ കച്ചവടം നടത്തുന്ന എൽഡിഎഫും യുഡിഎഫുമാണോ ഹമാസിന്റെ തലവന് കേരളത്തിൽ സംസാരിക്കാൻ അവസരം കൊടുത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.