തിരുവനന്തപുരം: കളമശേരി സംഭവത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വർഗീയ നിലപാട് സ്വീകരിച്ചെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ വീക്ഷണത്തോടെ മന്ത്രി സമീപനം സ്വീകരിച്ചു. മന്ത്രിയുടേത് വർഗീയ നിലപാടാണ്, കേരളം അതിനൊപ്പം നിൽക്കില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്ഫോടനത്തിലെ കുറ്റവാളി രക്ഷപ്പെടരുത് എന്നാണ് നാടിന്റെ പൊതു വികാരം. അതു തന്നെയാണ് വേണ്ടത്. മാധ്യമങ്ങൾ നല്ല സമീപനം സ്വീകരിച്ചു.എന്നാൽ എപ്പോഴും വിഷാംശമുള്ളവർ അത് ഇങ്ങനെ ചീറ്റി കൊണ്ടിരിക്കും. ഒരു കേന്ദ്ര മന്ത്രി നടത്തിയ പ്രസ്താവന ഉദാഹരണമാണ്.
ഇത് പൂർണമായും വർഗീയ വീക്ഷണത്തോടെയുള്ള നിലപാടാണ്. കേന്ദ്ര മന്ത്രിയല്ലേ, അന്വേഷണ ഏജൻസികളോട് നീതി കാണിക്കണം. കേരളം വർഗീയ നിലപാടിന് ഒപ്പമല്ല. പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടുന്നത് എന്തു കൊണ്ടാണ്. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത് ഗൗരവതരമായ കാര്യമാണ്.
സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളികളെ പുറത്ത് കൊണ്ടുവരും. സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചരണം നടത്തുന്നവർക്ക് എതിരെ കർക്കശ നടപടി എടുക്കും. മുഖം നോക്കാതെ നടപടി എടുക്കും. അക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. മാധ്യമങ്ങൾ നല്ല സമീപനം സ്വീകരിച്ചു. മാധ്യമങ്ങളുടെ പ്രതികരണം സ്വാഗതാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കളമശേരി സ്ഫോടനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. 20 അംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക. കൊച്ചി ഡിസിപിക്കാണ് മുഖ്യ അന്വേഷണ ചുമതല. എഡിജിപി ക്രമ സമാധാനം മേൽ നോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.