കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ രാവിലെയുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ പരിപാടിക്കിടെയാണ് സ്‌ഫോടനം. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്ഫോടന കാരണം വ്യക്തമല്ല.
ശനിയാഴ്ചയും ഞായറാഴ്ചയുമായി രണ്ടായിരത്തിലധികം പേരെ പങ്കെടുപ്പിച്ചുള്ള പരിപാടിയാണ് കണ്‍വെന്‍ഷന്‍ സെന്റില്‍ നടക്കുന്നത്. പരിശോധന നടന്നുവരികയാണ്. പൊട്ടിത്തെറിക്ക് ശേഷം കരിമരുന്നിന്റെ മണം ഉണ്ടായെന്ന് ദൃക്സാക്ഷികള്‍.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റർ അകലെ മാത്രമാണ് കണ്‍വെന്‍ഷന്‍ സെന്‍റർ സ്ഥിതി ചെയ്യുന്നത്. ഭീകര ശബ്ദത്തോട് കൂടി നാലില്‍ അധികം പൊട്ടിത്തെറി ഉണ്ടായതായാണ് വിവരം.
മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
പൊലീസുകാരോടും അധികൃതരോടും സംസാരിച്ചിട്ടുണ്ടെന്നും സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും മന്ത്രി രാജീവ് അറിയിച്ചു
കണ്ണടച്ച് പ്രാർത്ഥിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ സമ്മേളനത്തിന്‍റെ സമാപന ദിവസമാണിന്ന്
സ്‌ഫോടനം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. മറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതേയുള്ളൂ. എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തിയിട്ടുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തും. മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ പറയാനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം ഗൗരവമായി എടുത്ത് പരിശോധിക്കും. ഒരാള്‍ മരണപ്പെട്ടു. രണ്ട് പേരുടെ നില ഗുരുതരം, കുറച്ചുപേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കളമശേരി സ്ഫോടനം അതീവ ഗൗരവമായ സംഭവമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലോകമെമ്പാടും പലസ്തീനൊപ്പം നിൽക്കുന്നു. കേരളവും പലസ്തീനൊപ്പം നിന്ന് പോരാടുന്നു. അതിൽനിന്ന് ജനശ്രദ്ധ മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും സിപിഐഎം. കർശന നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പൊള്ളലേറ്റ 36 പേരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇതിൽ നാലുപേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി
സുരക്ഷാ നടപടികൾ ശക്തമാക്കുമെന്ന് ആലപ്പുഴ എസ് പി ചൈത്ര തെരേസ. ജില്ലയിലെമ്പാടും പ്രത്യേക പെട്രോളിംഗ് ഏർപ്പെടുത്തും. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്കനുമ്പരിച്ച് മറ്റ് കാര്യങ്ങൾ ചെയ്യും. സംസ്ഥാന വ്യാപകമായി പട്രോളിങ്ങ് നടത്താൻ പൊലിസിന് നിർദ്ദേശം.
യവോഹ സാക്ഷികളുടെ മൂന്ന് ദിവസത്തെ സർക്യൂട്ട് സമ്മേളനമായിരുന്നു കളമശേരിയില്‍ നടന്നത്. എറണാകുളം മേഖലയാണ് സർക്യൂട്ട് സമ്മേളനം സംഘടിപ്പിച്ചത്
കളമശേരി സ്ഫോടനത്തിന്‍റെ വിവരങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നും തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഎസ്ജി , എൻഐഎ സംഘങ്ങൾ കേരളത്തിലേക്ക് അയക്കും. അന്വേഷണത്തിന് സഹായിക്കാൻ ദില്ലിയിൽ നിന്ന് സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രിയോട് അമിത് ഷായെ അറിയിച്ചു.
സംസ്ഥാന വ്യാപക പരിശോധനയ്ക്ക് നിർദേശം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന നടക്കുന്നു. തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് സ്‌ക്വഡിന്റെ പരിശോധന. ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു.
കളമശേരി സ്ഫോടനം അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. പൊലീസ് മേധാവി സ്ഥലത്തെത്തിയാൽ ടീമിനെ പ്രഖ്യപിക്കും.
രണ്ട് പേരുടെ നില അതീവ ഗുരുതരം. ഇവരെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. രണ്ടുപേരിൽ ഒരാൾ കുട്ടിയാണ്. ഇരുവർക്കും 50 ശതമാനത്തിൽ കൂടുതൽ പൊള്ളൽ ഏറ്റിട്ടുണ്ട്.
ആക്രമണം തുടര്‍ച്ചയാവുന്നതിന് കാരണം സര്‍ക്കാരിന്റെ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നടന്നത് ബോംബ് സ്‌ഫോടനം. ഇന്റലിജന്‍സ് സംവിധാനം പരാജയപ്പെട്ടു. തീവ്രവാദ ശക്തികളോടുള്ള സര്‍ക്കാരിന്റെ സമ്മേളനം തിരുത്തണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കളമശേരിയിലേത് സ്‌ഫോടനം തന്നെയെന്ന് ഡിജിപി. സ്ഥലം സന്ദര്‍ശിച്ച് എല്ലാ വശങ്ങളും പരിശോധിക്കും. ഉപയോഗിച്ചത് ഐഇഡി (Improvised Explosive Device) എന്ന് സ്ഥിരീകരിച്ചു. ടിഫിന്‍ ബോക്‌സ് ആണോ എന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം പറയാം. ഭീകര ബന്ധം എന്ന് പറയാന്‍ ആയിട്ടില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. സമൂഹ മാധ്യമങ്ങളില്‍ പ്രകോപന പോസ്റ്റ് ഇടാന്‍ പാടില്ല. ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
കളമശേരിയിലെ കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് ദില്ലിയിലും ജാഗ്രത നിർദേശം. തിരക്കേറിയ സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി എന്ന് ദില്ലി പൊലീസ്.
എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു.
ഹെല്‍പ്പ് ലൈന്‍ നമ്പര്‍
04842360802
7907642736
കളമശ്ശരിയിലെ സംഭവം ഞെട്ടിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്‍. ആസൂത്രിതമായ സംഭവം എന്നാണ് പൊലീസിന് ലഭിച്ച വിവരം. കേരളത്തിന്റെ സാമൂഹിക ക്രമത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമമാണിത്. സർക്കാർ ഗൗരവമായിട്ടാണ് ഇതിനെ കാണുന്നത്. ശക്തമായ നടപടി സ്വീകരിക്കും. ഒരു കുറ്റവാളിയെയും രക്ഷപെടാൻ അനുവദിക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിക്കണം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഇ പി ജയരാജന്‍.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘം കളമശേരി മെഡിക്കലെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി.
തിരുവനന്തപുരത്ത് എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും പരിശോധന നടത്തുന്നു. സെക്രട്ടറിയേറ്റ് പരിസരത്ത് സെക്യൂരിറ്റി വർധിപ്പിച്ചു. നാളെ നടത്തുന്ന ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം. ഹോട്ടലുകളും , ലോഡ്ജുകൾ ഉൾപ്പടെ നിരീക്ഷിക്കാനും പൊലീസിന് നിർദശം നല്‍കി.
കൺവെൻഷൻ വന്ന ആളുകൾക്ക് മടങ്ങാൻ 10 ബസുകൾ. വാഹനങ്ങളും മറ്റ് സമഗ്രികളും പരിശോധനകൾക്ക് ശേഷം മടക്കി നൽകുമെന്ന് പൊലീസ്.
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാടും സുരക്ഷാ പരിശോധന. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പൊലീസും , ബോബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും ആർപിഎഫും പരിശോധന നടത്തുന്നു. ജില്ലയിലെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, മാളുകൾ കേന്ദ്രീകരിച്ച് സുരക്ഷാ പരിശോധന നടക്കുന്നു
സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ എട്ടംഗ എൻഎസ്ജി സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു. ഇന്ന് വൈകുന്നേരത്തോടെ സംഘം സംഭവസ്ഥലത്ത് എത്തും.
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂർ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിൽ ഡോഗ്, ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. ക്ഷേത്രനടയിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു. ഏകാദശി വിളക്കാഘോഷങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിലാണ് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ സർവ്വകക്ഷി യോഗം ചേരും.
പത്തനംതിട്ട പരുമല പള്ളിയിൽ സുരക്ഷ വർധിപ്പിച്ചു. പരുമല പള്ളി അധികൃതരുമായി പോലീസ് ചർച്ച നടത്തി. പരുമല പെരുന്നാളിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സിസിടിവികൾ സ്ഥാപിക്കും. കൂടുതൽ വോളണ്ടിയർമാരെ നിയോഗിക്കും. ടിഫിൻ ബോക്സ് പള്ളി കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. പള്ളി കോമ്പൗണ്ടിലേക്ക് വാഹനങ്ങളുടെ പ്രവേശനം നിരോധിക്കും.
കളമശ്ശേരി സ്ഫോടന കേസില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് സമസ്ത. സ്ഫോടനം അങ്ങേയറ്റം അപലപനീയമെന്ന് സമസ്ത അഭിപ്രായപ്പെട്ടു. മത സൗഹാർദ്ദത്തിനും സമാധാന അന്തരീക്ഷത്തിനും കേരളം മാതൃക. അതിന് ഭംഗം വരുത്തുന്ന നീക്കത്ത ഒറ്റക്കെട്ടായി എതിർക്കണം. അഭ്യൂഹങ്ങൾ പരത്തി സമാധാന അന്തരീക്ഷം തകർക്കാൻ അനുവദിക്കരുതെന്നും സമസ്ത അറിയിച്ചു.
കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. തൃശൂര്‍ കൊടകര സ്റ്റേഷനിലാണ് കീഴടങ്ങിയത്. കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയാള്‍ ഉച്ചക്ക് ഒന്നരയോടെയാണ് സ്റ്റേഷനിലെത്തിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് സുരക്ഷ ശക്തമാക്കി. കാസർകോട് റെയിൽവേ സ്റ്റേഷനിലും വിവിധയിടങ്ങളിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഡിവൈഎസ്പി കെ സുധാകരന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഡിജിപിയും ഇന്റലിജൻസ് എഡിജിപി മനോജ് എബ്രാഹാമും കൊച്ചിയിൽ. ഡിജിപി സ്ഫോടനം നടന്ന കൺവെൻഷൻ സെന്ററിൽ എത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറും കൊച്ചിയിൽ.
സൺറൈസ് ഹോസ്പിറ്റലിൽ അഞ്ച് പേർ കിടത്തി ചികിൽസയിൽ. ഇതിൽ രണ്ട് പേർ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ചികിത്സയിലാണ്.
സ്ഫോടനത്തിൽ ദുഃഖവും നടുക്കവും രേഖപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ആക്രമണത്തിന് പിന്നിലാരാണെന്ന് കണ്ടെത്തണം. ജനങ്ങളുടെ ഭീതി അകറ്റണം. വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ വിജയിക്കാൻ അനുവദിക്കരുതെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
എല്ലാവർക്കും വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്നും എല്ലാം സജ്ജമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. തൃശൂർ കോട്ടയം മെഡിക്കൽ കോളജുകളിൽ നിന്ന് വിദഗ്ദ സംഘം എത്തും. ആകെ ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതില്‍ ഒരാള്‍ മരിച്ചു. മന്ത്രി ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടു. 18 പേര്‍ ഐസിയുവിലാണ്. അതില്‍ ആറുപേരുടെ നില ഗുരുതരം. ആറുപേരില്‍ 12 വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. കുട്ടിക്ക് 90 ശതമാനത്തില്‍ അധികം പൊള്ളലേറ്റിട്ടുണ്ട്.
പ്രാർത്ഥനക്കിടെയാണ് സ്ഫോടനമുണ്ടായതെന്ന് യഹോവ സാക്ഷി സമ്മേളനത്തിന്‍റെ സംഘാടകർ. സ്ഫോടന പരമ്പരയുണ്ടായെന്ന് വക്താവ് ടി എ ശ്രീകുമാർ. രണ്ട് ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായി. സംശയാസ്പദമായി ഒന്നുമുണ്ടായിരുന്നില്ല. സ്ഫോടനം അപ്രതീക്ഷിതമായിരുന്നു. ഭക്ഷണം ആളുകൾ വീട്ടിൽ നിന്ന് കൊണ്ടുവരുമായിരുന്നു. ചോറ്റുപാത്രം കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അസ്വാഭാവികതയില്ലെന്നും സംഘാടകർ പറഞ്ഞു.
സംഭവിച്ചത് വേദനയുണ്ടാക്കുന്ന കാര്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിന്നിലുളളവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. ഉന്നത ഏജൻസികൾ അന്വേഷിക്കണം. കുറ്റവാളികളെ കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തല കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി.
കേരളത്തിന്റെ സമാധാനന്തരീക്ഷവും സൗഹാർദവും തകർക്കാൻ ജനങ്ങൾ അനുവദിക്കില്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാനമാകെ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോക സമാധാനത്തിനു വേണ്ടി പൊരുതുമ്പോൾ ഇത്തരമൊരു സംഭവം കേരളത്തിൽ നടന്നത് അപലപനീയമാണ്. നാടിന്റെ സമാധാനന്തരീക്ഷം തകർത്തുകൊണ്ടുള്ള പ്രവർത്തനം ആരുടെ ഭാഗത്തുനിന്നായാലും കടുത്ത ഭാഷയിൽ എതിർക്കപ്പെടേണ്ടതാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും കാനം.
കേരളീയവുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റി. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നാളെത്തേക്കാണ് (തിങ്കളാഴ്ച) മാറ്റിയിരിക്കുന്നത്.
കളമശ്ശേരി സ്‌ഫോടനം ഞെട്ടിക്കുന്നതാണെന്നും ആഭ്യന്തരവകുപ്പിന്റെയും ഇന്റലിജന്‍സിന്റെയും ഗുരുതര വീഴ്ചയാണ് സംഭവിച്ചരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
പലസ്തീന് അനുകൂലമായോ പ്രതികൂലമായോ പരിപടികളോ യോഗങ്ങളോ നടക്കുന്ന ഇടങ്ങൾ നീരീക്ഷിക്കാൻ പൊലീസിന് നിർദേശം. എല്ലാ ആരാധനാലയങ്ങളിലും നീരീക്ഷണം ഉണ്ടാവും. റെയിൽവേ സ്റ്റേഷൻ എയർപോർട്ട് എന്നിവിടങ്ങളിൽ കൂടുതൽ പോലീസ് സാന്നിധ്യം ഉറപ്പിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കർശനമായി പരിശോധിക്കണമെന്ന് പൊലീസ് നിർദേശം. അതിർത്തികളിൽ കർശന പരിശോധന.
കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാൻ യുപി പൊലീസ് നിർദേശം. ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും നിരീക്ഷിക്കും. കാൺപൂർ, മീററ്റ്, വാരണാസി, അലിഗഡ്, ലഖ്‌നൗ, ഹാപൂർ തുടങ്ങിയ ജില്ലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും നിർദേശം നൽകി.
ഫേസ്ബുക്ക് പോസ്റ്റിൽ കാര്യങ്ങൾ വിശദീകരിച്ച് മാർട്ടിൻ ഡൊമിനിക്. ബോംബ് വച്ചത് താനാണെന്ന് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും ഇയാള്‍ പൊലീസിന് കൈമാറി. യഹോവ സാക്ഷികളുടെ ആശയങ്ങള്‍ തെറ്റാണെന്നാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. സംഘടനയുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആറ് വര്‍ഷം മുമ്പ് സംഘടനയില്‍ നിന്ന് ഇറങ്ങി. പല കാര്യങ്ങളും തിരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടും തിരുത്തിയില്ലെന്നും ഇയാള്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സർവകക്ഷി യോഗത്തിൽ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും സഹകരിക്കും. കേരളം ഒറ്റക്കെട്ടാണ്. ഇത്തരം സംഭവം കേരളം അംഗീകരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ടത് സമൂഹത്തിന്റെ ഭദ്രദയ്ക്കാണ്. ശിഥിലീകരണത്തിനല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മതപരമായ ചടങ്ങുകൾ മുൻകൂട്ടി അറിയിക്കണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദേശം. മതപരമായ ചടങ്ങുകൾ, ഉത്സവ പരിപാടികൾ എന്നിവ അറിയിക്കണം. മതസംഘടനകളുടെ പരിപാടികൾ അറിയിക്കണം. അനുമതിയില്ലാതെ പരിപാടികൾ നടത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി വി അജിത്ത് അറിയിച്ചു.
ഡൊമിനിക് മാർട്ടിനെ തൃശൂർ പൊലീസ് അക്കാഡമിയിൽ ചോദ്യം ചെയ്യുന്നു. എങ്ങനെയാണു സ്ഫോടനം നടത്തിയതെന്നുള്ള തെളിവുകൾ മാർട്ടിൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കിയെന്ന് സൂചന. ബൈക്കിൽ എത്തിയാണ് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഡൊമനിക് മാർട്ടിൻ്റെ തമ്മനത്തെ വീട് പൊലീസ് കണ്ടെത്തി.
ഡൊമിനിക് മാർട്ടിൻ അഞ്ച് വർഷമായി തമ്മനത്ത് താമസിക്കുന്നുവെന്ന് കൌൺസിലർ സക്കീർ. നേരത്തെ യഹോവ സാക്ഷി വിശ്വാസിയായിരുന്നുവെന്നും കൌൺസിലർ.
കൊച്ചി തമ്മനത്തെ താമസസ്ഥലത്ത് പൊലീസ് അന്വേഷണം. ഭാര്യയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. വിശദമായി ചോദ്യം ചെയ്യാൻ ഡൊമിനിക് മാർട്ടിനെ പൊലീസ് കളമശേരിയിലെത്തിച്ചു.
കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെന്ന് സ്ഥിരീകരിച്ച് പൊലീസ്. മൊബൈലിൽ നിന്ന് തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
റിമോട്ട് ട്രിഗര്‍ ചെയ്താണ് മാർട്ടിൻ സ്‌ഫോടനം നടത്തിയത്. റിമോട്ടിന്റെ ദൃശ്യങ്ങള്‍ മാർട്ടിന്റെ ഫോണില്‍ നിന്ന് ലഭിച്ചു. പെട്രോൾ നിറച്ച കുപ്പിയുമായാണ് ഇയാൾ സ്ഥലത്തെത്തിയത്. ചോറ്റുപാത്രം വാങ്ങിയ കടയും ഇയാൾ പൊലീസിന് പറഞ്ഞു നൽകി. ബോംബുണ്ടാക്കുന്ന ദൃശ്യങ്ങൾ മാർട്ടിന്റെ മൊബൈലിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
കളമശേരി സ്ഫോടനം കേരളത്തിന്റെ സമാധാന അന്തരീക്ഷത്തെ വെല്ലുവിളിക്കുന്നതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. അതീവ ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തിലുള്ള നടുക്കം ഇപ്പോഴും മാറിയിട്ടില്ല. സ്ഫോടനത്തെ കോണ്‍ഗ്രസ് ശക്തിയായി അപലപിക്കുകയാണ്. ഇന്റലിജന്‍സ് സംവിധാനത്തിന്റെ നിഷ്‌ക്രിയത്വത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇന്ന് രാവിലെ അഞ്ചിന് ഡൊമിനിക് മാർട്ടിൻ വീട്ടിൽ നിന്ന് പോയെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. മാർട്ടിന്റെ ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കടവന്ത്ര സ്വദേശിയായ മാർട്ടിൻ അഞ്ച് വർഷമായി തമ്മനത്താണ് താമസം.
സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുവാനുള്ള പരിശ്രമങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ ഇത്തരം സംഭവങ്ങളെ കാണണമെന്ന് സിപിഐഎം. ബോംബ് സ്‌ഫോടനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ട്. ഇവയ്‌ക്കെതിരെ നല്ല ജാഗ്രത പുലര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയേണ്ടതുണ്ട്. ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും സിപിഐഎം സെക്രട്ടറിയേറ്റ്.
കളമശേരിയിൽ നടന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തീവ്രവാദ ആക്രമണം ആണോ എന്ന് അറിയില്ല. തന്റെ ഹൃദയം വേദനിക്കുന്നു. സമാധാനാന്തരീക്ഷം തകർക്കപ്പെട്ടു. നുഷ്യത്വത്തിനു നിരക്കാത്ത കുറ്റകൃത്യമെന്നും ഗവർണർ പറഞ്ഞു.
ക്രൈസ്തവ സഹോദരന്മാരുടെ പ്രാർത്ഥനാ യോഗത്തിനിടെ മനുഷ്യജീവൻ നഷ്ടപ്പെടുന്ന തരത്തിലുള്ള സ്ഫോടനം നടന്നത് ഗൗരവമുള്ള കാര്യമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാർ ഏജൻസികൾ അന്വേഷണം തുടങ്ങി. അന്വേഷണ വിവരങ്ങൾ പുറത്ത് വരുന്നതനുസരിച്ച് മറ്റു കാര്യങ്ങൾ പറയുമെന്നും മന്ത്രി.
മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിഷ്കൃത സമൂഹത്തിൽ വെറുപ്പിനും അക്രമത്തിനും സ്ഥാനമില്ല. സർക്കാർ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും രാഹുൽ.
കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീ മരിച്ചു. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
പ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി. ഐപിസി 302, 307, എക്സ്പ്ലോസീവ് ആക്ട് 3 എ എന്നീ വകുപ്പുകളും ചുമത്തി.
കളമശേരി സ്ഫോടനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. 20 അംഗ അന്വേഷണ സംഘമായിരിക്കും. കൊച്ചി ഡിസിപിക്കാണ് മുഖ്യ അന്വേഷണ ചുമതല. എഡിജിപി ക്രമ സമാധാനം മേൽ നോട്ടം വഹിക്കും.
മാധ്യമങ്ങൾ നല്ല സമീപനം സ്വീകരിച്ചു.
മാധ്യമങ്ങളുടെ പ്രതികരണം സ്വാഗതാർഹം
കളമശേരിയിലെ സ്ഫോടനം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് സംഘത്തലവന്‍. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.