ന്യൂഡല്‍ഹി: 2024 ജനുവരി 1 മുതല്‍ എടുക്കുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴത്തുക മാത്രം ഈടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനം. നിലവിലെ വായ്പകള്‍ക്കും അടുത്ത ജൂണിനകം ഇത് ബാധകമാവും. ഇതോടെ വായ്പക്കാര്‍ പിഴപ്പലിശ നൽകേണ്ടി വരില്ല. പലബാങ്കുകളും പിഴപ്പലിശ ഒരു വരുമാന മാര്‍ഗമായി ഉപയോഗിക്കുന്നുവെന്നും ആര്‍ബിഐ നിരീക്ഷിച്ചു.
വായ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ പലിശ നിരക്കിന് മേല്‍ ചുമത്തുന്നതാണ് പിഴപ്പലിശ. ഇതോടെ തിരിച്ചടവ് ബാധ്യത വന്‍തോതില്‍ ഉയരും. എന്നാല്‍ ഇനി മുതല്‍ പിഴത്തുക മാത്രമേ ഈടാക്കൂ. പിഴത്തുക ബാങ്കുകള്‍ക്ക് തീരുമാനിക്കാം. അതേസമയം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല.
ഇതിന് പുറമേ പലിശ കൂടുമ്പോള്‍ വായ്പ (ഇഎംഐ)യുടെ കാലാവധിയോ തിരിച്ചടവ് തുകയോ കൂട്ടണമെങ്കില്‍ വ്യക്തിയുടെ അനുമതി തേടണമെന്ന വ്യവസ്ഥ ഡിസംബര്‍ 31 നകം ധനകാര്യ സ്ഥാപനങ്ങള്‍ നടപ്പാക്കണമെന്നും ആര്‍ബിഐ വിജ്ഞാപനം ഇറക്കി. ഇതോടെ ഇഎംഐ ആണോ കാലാവധി ആണോ കൂട്ടേണ്ടത് എന്ന് വായ്പയെടുക്കുന്നവര്‍ക്ക് തീരുമാനിക്കാം. ഇതിനൊപ്പം ഏത് സമയത്തും നിശ്ചിത ചാര്‍ജ് നല്‍കി ഭാഗികമായോ പൂര്‍ണമായോ നിശ്ചിത തുക അടച്ചു തീര്‍ക്കാം.