ഇസ്ലാമാബാദ്: വിവാഹ നിയമം ലംഘിച്ചതിന് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ് രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ ഭാര്യ ബുഷ്റ ഖാനും ഏഴ് വർഷം തടവ് വിധിച്ചു. ഇരുവരുടെയും 2018 ലെ വിവാഹം നിയമം ലംഘിച്ചാണെന്ന് കോടതി കണ്ടെത്തി. തടവ് ശിക്ഷയ്ക്ക് പുറമെ പിഴയും വിധിച്ചിട്ടുണ്ട്. തെഹ് രീകെ ഇൻസാഫ് നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
മുൻ ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടിയ ബുഷ്റ ഖാൻ ഇസ്ലാമിക നിയമ പ്രകാരം 'ഇദ്ദ' എന്ന കാത്തിരിപ്പ് കാലയളവ് പൂർത്തിയാക്കിയില്ലെന്നാണ് കുറ്റം. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകുന്നതിന് ഏഴ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. കാത്തിരിപ്പ് കാലയളവ് തീരുന്നതിന് മുമ്പാണ് വിവാഹം നടന്നത് എന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നു.
പൊതുതിരഞ്ഞെടുപ്പിന് അഞ്ച് ദിവസം ബാക്കിനിൽക്കെ ഇമ്രാൻ ഖാനെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ്. ഇമ്രാനെതിരെയുളള മൂന്നാമത്തെ പ്രതികൂല വിധിയാണിത്. കഴിഞ്ഞ ദിവസം തോഷഖാന കേസിൽ ഇമ്രാൻ ഖാനും ഭാര്യക്കും 14 വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. പൊതുസ്ഥാനമാനങ്ങള്‍ വഹിക്കുന്നതിനും ഇരുവര്‍ക്കും 10 വര്‍ഷത്തേക്ക് വിലക്കുണ്ട്. 787 ലക്ഷം പിഴയും ഇരുവരും അടക്കണം.
രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ പത്ത് വര്‍ഷത്തേക്ക് ഇമ്രാൻ ഖാൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇമ്രാൻ ഖാൻ ഇപ്പോള്‍ റാവൽപിണ്ടിയിലെ ജയിലിലാണ് കഴിയുന്നത്. ബുഷ്റ ഖാൻ ഇസ്ലാമാബാദിലെ ഹിൽടോപ്പ് മാൻഷനിൽ ശിക്ഷ അനുഭവിക്കും.