മൊഹമ്മദ് മുയിസു ഇന്ന് ചെെനയില്‍; സുപ്രധാന കരാറുകളില്‍ ഒപ്പിടും

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് പ്രാധാന്യമുണ്ട്
മൊഹമ്മദ് മുയിസു ഇന്ന് ചെെനയില്‍; സുപ്രധാന കരാറുകളില്‍ ഒപ്പിടും

ന്യൂഡല്‍ഹി: ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളാകുന്നതിനിടെ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസു ഇന്ന് ചെെനയില്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ മുയിസു സുപ്രധാന കരാറുകളില്‍ ഒപ്പിടും. മുന്‍ തീരുമാനം അനുസരിച്ചാണ് സന്ദര്‍ശനമെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് പ്രാധാന്യമുണ്ട്. ഇന്ത്യയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുകയും ചൈനയുമായി സഹകരിച്ച് മുന്നോട്ട് പോവുകയെന്നതുമാണ് മാലിദ്വീപിന്റെ പുതിയ നയതന്ത്രം. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് പിന്നാലെ ആദ്യം ഇന്ത്യ സന്ദർശിക്കുക എന്നതായിരുന്നു മുയിസുവിൻ്റെ മുൻഗാമികൾ പിന്തുടർന്നിരുന്ന സമീപനം. ഇതിന് വിരുദ്ധമായാണ് മുയിസു ചൈന സന്ദർശിക്കുന്നത്.

'ചൈനയും മാലിദ്വീപും കാലാകാലങ്ങളായുള്ള സൗഹൃദത്തിൽ അഭിമാനിക്കുന്നു. നയതന്ത്രബന്ധം സ്ഥാപിച്ചതിന് ശേഷം കഴിഞ്ഞ 52 വർഷങ്ങളിൽ, ഇരു രാജ്യങ്ങളും പരസ്പരം ബഹുമാനത്തോടെ പെരുമാറുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്തു', എന്നായിരുന്നു മാലി ദ്വീപ് പ്രസിഡൻ്റിനെ ക്ഷണിച്ചു കൊണ്ടുള്ള ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് വാങ് വെൻബിൻ്റെ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അദ്ദേഹത്തെ ക്ഷണിച്ചതായി ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുൻയിംഗാണ് വെള്ളിയാഴ്ച വ്യക്തമാക്കിയത്.

ഇതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് പുറത്താക്കി. യുവജന വകുപ്പ് മന്ത്രി മറിയം ഷിവുന, സഹമന്ത്രിമാരായ മാല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. ലക്ഷദ്വീപിലെ സ്‌നോർക്കെല്ലിംഗിനെക്കുറിച്ച് എക്‌സിൽ പ്രധാനമന്ത്രി മോദി പങ്കുവെച്ച പോസ്റ്റുകൾ വൈറലായതിന് പിന്നാലെയായിരുന്നു മാലി മന്ത്രിമാരുടെ പരാമർശം പുറത്ത് വന്നത്. മാലിദ്വീപിന് പകരമുള്ള ബദൽ ടൂറിസ്റ്റ് കേന്ദ്രമായി ലക്ഷദ്വീപിനെ നിർദ്ദേശിക്കാൻ ഇന്ത്യയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ പ്രേരിപ്പിച്ചിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ കുറിപ്പെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

മൊഹമ്മദ് മുയിസു ഇന്ന് ചെെനയില്‍; സുപ്രധാന കരാറുകളില്‍ ഒപ്പിടും
'സ്വിറ്റ്സർലന്റിലൊന്നും പോവേണ്ട, എല്ലാം ലക്ഷദ്വീപിലുണ്ട്'; മാലിദ്വീപ് വിവാദത്തിൽ കേന്ദ്രമന്ത്രി

പ്രസിഡൻ്റ് മുഹമ്മദ് മുയിസു അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായിരുന്നു. 2023 നവംബറിലായിരുന്നു മുയിസു പ്രസിഡന്റായി ചുമതലയേറ്റത്. മാലിയിൽ നിന്ന് 75 ഇന്ത്യൻ സൈനികരുടെ ഒരു ചെറിയ സംഘത്തെ നീക്കം ചെയ്യുമെന്നും മാലിദ്വീപിന്റെ 'ആദ്യ പരിഗണന ഇന്ത്യക്ക്' എന്ന നയം മാറ്റുമെന്നും ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു.

പുതിയതായി സ്ഥാനമേറ്റെടുത്ത മാലിദ്വീപ് വൈസ് പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് ലത്തീഫ് കഴിഞ്ഞ മാസം ചൈന സന്ദർശിച്ചിരുന്നു. കുൻമിങ്ങിൽ നടന്ന ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ വികസന സഹകരണത്തിനായി ചൈന സംഘടിപ്പിച്ച ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ ഫോറത്തിലും ഹുസൈൻ മുഹമ്മദ് ലത്തീഫ് പങ്കെടുത്തിരുന്നു. ചൈനീസ് അടിസ്ഥാനവികസന പദ്ധതികള പ്രശംസിച്ച ലത്തീഫ്, ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനെ കുറിച്ച് പരാമർശിച്ചിരുന്നില്ല. ബിആർഐയുടെ കീഴിലാണ് മാലിദ്വീപിന്റെ ഭൂരിഭാഗം അടിസ്ഥാന സൗകര്യ പദ്ധതികളും നിർമ്മിച്ചിരിക്കുന്നത്.

സെപ്തംബറിൽ നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡൻ്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയാണ് മുയിസു അധികാരത്തിലെത്തിയത്. ചൈന അനുകൂലിയെന്ന നിലയിലാണ് മുയിസു അറിയപ്പെടുന്നത്. മാലിദ്വീപിൻ്റെ എട്ടാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മുയിസു ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് മുയിസുവിനെ ചൈന ക്ഷണിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യ മാലിദ്വീപുമായി വിശാലമായ ബന്ധം സൂക്ഷിച്ചിരുന്നു. ഇതിനിടയിയാണ് മാലിയിലെ പുതിയ ഭരണകൂടം ചൈനയുമായി കൂടുതൽ അടുക്കുന്നതും ദ്വീപ് രാഷ്ട്രത്തിന് മേൽ ചൈന തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതും.

പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡിസംബറിൽ കോപ്28 കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി മുയിസു ദുബായിൽ വെച്ച് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബഹുമുഖ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും ഒരു കോർ ഗ്രൂപ്പ് രൂപീകരിക്കാൻ ഇരു നേതാക്കളും സമ്മതിച്ചിരുന്നു. മാലിദ്വീപിൽ നിന്ന് 77 ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ മുയിസു ഇന്ത്യയോട് ആവശ്യപ്പെടുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള 100ലധികം ഉഭയകക്ഷി കരാറുകൾ അവലോകനം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച.

Related Stories

No stories found.
logo
Reporter Live
www.reporterlive.com