'സ്വിറ്റ്സർലന്റിലൊന്നും പോവേണ്ട, എല്ലാം ലക്ഷദ്വീപിലുണ്ട്'; മാലിദ്വീപ് വിവാദത്തിൽ കേന്ദ്രമന്ത്രി

ലക്ഷദ്വീപിൽ ഒരു എയർപോർട്ട് ഉണ്ടാകണം, സർക്കാർ അതിൽ നടപടിയുണ്ടാക്കുകയാണ്. കേരളത്തിൽ നിന്ന് ലക്ഷദ്വീപിലേക്ക് യാത്രാമാർഗമുണ്ട്. എന്നാൽ വ്യോമഗതാഗതം ആവശ്യമാണ്
'സ്വിറ്റ്സർലന്റിലൊന്നും പോവേണ്ട, എല്ലാം ലക്ഷദ്വീപിലുണ്ട്'; മാലിദ്വീപ് വിവാദത്തിൽ കേന്ദ്രമന്ത്രി

ഡൽഹി: ഇന്ത്യക്കെതിരായ പരാമർശത്തിന് പിന്നാലെ മാലിദ്വീപിനെ ബഹിഷ്കരിച്ചുകൊണ്ട് കൂടുതൽ പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നതിനിടെ ലക്ഷദ്വീപിന്റെ മനോഹാരിത വർണ്ണിച്ച് കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി. ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ ഇനി ന്യൂസിലാന്റിലോ സ്വിറ്റ്സർലന്റിലോ പോകേണ്ടതില്ലെന്നാണ് മന്ത്രിയുടെ വാക്കുകൾ.

'ടൂറിസം രംഗത്ത് ലക്ഷദ്വീപിന് വലിയ സംഭാവനകൾ നൽകാൻ കഴിയും. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദർശിച്ചിരുന്നു. വരും കാലങ്ങളിൽ ലക്ഷദ്വീപ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാകും. അവിടെ ഒരു എയർപോർട്ട് ഉണ്ടാകണം, സർക്കാർ അതിൽ നടപടിയുണ്ടാക്കുകയാണ്. കേരളത്തിൽ നിന്ന് ലക്ഷദ്വീപിലേക്ക് യാത്രാമാർഗമുണ്ട്. എന്നാൽ വ്യോമഗതാഗതം ആവശ്യമാണ്. ന്യൂസിലന്റിലോ സ്വിറ്റ്സർലന്റിലോ പോകേണ്ടതില്ല, എല്ലാം ലക്ഷദ്വീപിലുണ്ട്. ജനങ്ങൾ തന്നെ അംബാസിഡർമാരാകണം' - മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി ലക്ഷദ്വീപാണ് ഗൂഗിളിൽ ആളുകൾ ഏറ്റവും അധികം തിരഞ്ഞ വാക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് ഇത്. സ്നോർകെല്ലിംഗിന്റെ ചിത്രങ്ങളും മറ്റ് ലക്ഷദ്വീപ് കാഴ്ചകളും മോദി എക്സിലൂടെ പങ്കുവച്ചിരുന്നു. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൻ്റെ ടൂറിസം സാധ്യതകളാണ് മോദിയുടെ സന്ദർശനത്തിന് പിന്നാലെ ചർച്ചയായത്.

എന്നാൽ ഇതിന് പിന്നാലെയാണ മാലി ദ്വീപ് മന്ത്രിയുടെ ഇന്ത്യക്കെതിരായ വിമർശനമെത്തിയത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം ഇന്ത്യ മാലദ്വീപിനെ ലക്ഷ്യമിടുന്നതിന്റെ സൂചനയാണെന്നായിരുന്നു മന്ത്രി മറിയം ഷിയൂന എക്‌സില്‍ കുറിച്ചത്. ഇതിന് പിന്നാലെ ഇന്ത്യക്കാർ മാലിദ്വീപിനെ വിമർശിച്ചും രാജ്യത്തെ ബഹിഷ്കരിച്ചും രംഗത്തെത്തി. നിരവധി പേരാണ് മാലിദ്വീപ് യാത്ര വേണ്ടെന്ന് വെക്കുന്നതായി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പ്രസിഡൻ്റ് മുഹമ്മദ് മുയിസു അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായിരുന്നു. മാത്രമല്ല, മാലിദ്വീപ് ചൈനയോട് അടുക്കുന്നതിന്റെ സൂചനകളായും ഇതിനെ വിലയിരുത്തുന്നുണ്ട്. ചൈന അനുകൂലിയെന്ന നിലയിലാണ് മുയിസു അറിയപ്പെടുന്നത്. മാലിദ്വീപിൻ്റെ എട്ടാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മുയിസു ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. മാത്രമല്ല, തിങ്കളാഴ്ച ചൈന സന്ദർശിക്കാനിരിക്കുകയാണ് മുയിസു.

'സ്വിറ്റ്സർലന്റിലൊന്നും പോവേണ്ട, എല്ലാം ലക്ഷദ്വീപിലുണ്ട്'; മാലിദ്വീപ് വിവാദത്തിൽ കേന്ദ്രമന്ത്രി
ലക്ഷദ്വീപിൻ്റെ ഭംഗി എക്സിൽ കുറിച്ച് മോദി; പ്രധാനമന്ത്രിയുടെ എക്സ് കുറിപ്പിൽ വിയോജിച്ച് മാലി മന്ത്രി

മാലിയിൽ നിന്ന് 75 ഇന്ത്യൻ സൈനികരുടെ ഒരു ചെറിയ സംഘത്തെ നീക്കം ചെയ്യുമെന്നും മാലിദ്വീപിന്റെ 'ആദ്യ പരിഗണന ഇന്ത്യക്ക്' എന്ന നയം മാറ്റുമെന്നുമാണ് ചുമതലയേറ്റതിൻ്റെ പിന്നാലെ മുയിസു പറഞ്ഞിരുന്നത്. തിങ്കളാഴ്ച ചൈന സന്ദർശിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അദ്ദേഹത്തെ ക്ഷണിച്ചതായി ചൈനയുടെ വിദേശകാര്യ വക്താവ് ഹുവ ചുൻയിംഗാണ് വെള്ളിയാഴ്ച വ്യക്തമാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com