റിയാദ്: തീർത്ഥാടന കേന്ദ്രമായ മക്കയിൽ കുട്ടികളുടെ ട്രോളികൾ ഉപയോഗിക്കുന്നതിന് വിലക്ക്. കഅ്ബയോട് ചേർന്ന മതാഫിൽ (പ്രദക്ഷിണ മേഖല) ആണ് ട്രോളി ഉപയോഗിക്കുന്നതിന് വിലക്ക്. മതാഫിന്റെ മുകൾനിലയിലും സഫ മർവയ്ക്ക് ഇടയിലെ മസാ ഏരിയയിലേക്കും ട്രോളികൾ പ്രവേശിപ്പിക്കാമെന്നും ഹറം പരിചരണ വകുപ്പ് അറിയിച്ചു.
എന്നാൽ തിരക്കുളള സമയങ്ങളിൽ മസാ ഏരിയയിലും മതാഫിന്റെ മുകൾനിലയിലും ബേബി ട്രോളികൾ നിരോധിക്കുമെന്നും അധികൃതർ അറിയിച്ചു. കിങ് ഫഹദ് ഗേറ്റ് വഴിയാണ് ബേബി ട്രോളികൾ ഹറമിൽ പ്രവേശിപ്പിക്കേണ്ടത്.
കഴിഞ്ഞ വർഷം 13.5 മില്യൺ തീർത്ഥാടകർ ഉംറ നിർവ്വഹിക്കാനായി എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചിരുന്നു. തീർത്ഥാടകർക്കായി വലിയ സൗകര്യങ്ങളാണ് സൗദി ഒരുക്കിയിരിക്കുന്നത്. ഉംറ വിസ കാലാവധി 90 ദിവസമാക്കിയിട്ടുണ്ട്. വിദേശത്തുള്ള സുഹൃത്തുക്കളെ രാജ്യം സന്ദർശിക്കാനും ഉംറ തീർത്ഥാടനത്തിന് ക്ഷണിക്കുന്നതിനും അപേക്ഷിക്കാൻ സൗദി അറേബ്യ പൗരന്മാർക്ക് അനുമതി നൽകിയിട്ടുണ്ട്. വനികൾക്ക് തീർത്ഥാടനത്തിനായി കൂടെ ഇനി പുരുഷന്മാർ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ട്.