ചിക്കാഗോ: കോപ്പ അമേരിക്കയ്ക്ക് മുമ്പായുള്ള സൗഹൃദ മത്സരത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്തി അർജന്റീന. എതിരില്ലാത്ത ഒരു ഗോളിനാണ് ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും വിജയം. ഏയ്ഞ്ചൽ ഡി മരിയയാണ് മത്സരത്തിൽ വിജയഗോൾ നേടിയത്. 56-ാം മിനിറ്റിൽ ഡി മരിയയ്ക്ക് പകരക്കാരനായി ലയണൽ മെസ്സി കളത്തിൽ ഇറങ്ങി.
ആദ്യ പകുതിയിൽ അർജന്റീനയ്ക്ക് പന്തടക്കത്തിൽ വ്യക്തമായ മുൻതൂക്കം ലഭിച്ചിരുന്നു. എന്നാൽ അവസരങ്ങൾ കുറച്ചു മാത്രമാണ് ലോകചാമ്പ്യന്മാർക്ക് സൃഷ്ടിക്കാൻ കഴിഞ്ഞത്. ഒടുവിൽ 40-ാം മിനിറ്റിൽ ഇക്വഡോർ പ്രതിരോധത്തെ മറികടന്ന് അർജന്റീന മുന്നിലെത്തി. ഡി മരിയയുടെ ഗോളിൽ ആദ്യ പകുതിയിൽ അവസാനിപ്പിക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞു.
രണ്ടാം പകുതിയിൽ മെസ്സിയും സംഘവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേട്ടമുണ്ടായില്ല. പരിമിതമായ ശ്രമങ്ങൾ മാത്രമായിരുന്നു ഇക്വഡോറിന്റെ ഭാഗത്ത് നിന്നുണ്ടായത്. കോപ്പ അമേരിക്ക ടൂർണമെന്റിന് മുമ്പായുള്ള മറ്റൊരു പരിശീലന മത്സരത്തിൽ ജൂൺ 15ന് അർജന്റീന ഗ്വാട്ടിമാലയെ നേരിടും.