ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ബെംഗളൂരു എഫ് സി തോൽവിയോടെ അവസാനിപ്പിച്ചു. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എതിരില്ലാത്ത നാല് ഗോളുകൾക്ക് ബെംഗളൂരുവിനെ തകർത്തു. ഹെക്ടർ യുസ്റ്റെ, മൻവീർ സിംഗ്, അനിരുദ്ധ് ഥാപ്പ, അർമാൻഡോ സാദികു എന്നിവരാണ് മോഹൻ ബഗാനായി വലചലിപ്പിച്ചത്.
സുനിൽ ഛേത്രി ഒരു പെനാൽറ്റി അവസരം നഷ്ടപ്പെടുത്തിയത് മത്സരത്തിൽ ബെംഗളൂരുവിന്റെ തോൽവി ഭാരം കൂട്ടി. ഐഎസ്എൽ ചരിത്രത്തിൽ നാലാമത്തെ തവണയാണ് ഛേത്രി പെനാൽറ്റി നഷ്ടപ്പെടുത്തുന്നത്. ആദ്യ പകുതിയിൽ ബെംഗളൂരു താരങ്ങൾ പന്തിനെ നിയന്ത്രിച്ചു. എന്നാൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു.
64 ശതമാനം ബോൾ പൊസഷൻ ഉണ്ടായിട്ടും അഞ്ച് ഷോട്ടുകൾ മാത്രമാണ് ബെംഗളൂരു താരങ്ങൾ പായിച്ചത്. എന്നാൽ 36 ശതമാനം പന്തടക്കമുണ്ടായിരുന്ന മോഹൻ ബഗാൻ 12 ഷോട്ടുകൾ പായിച്ചു. 17-ാം മിനിറ്റിലെ ഹെക്ടർ യുസ്റ്റെയുടെ ഗോളിൽ മോഹൻ ബഗാൻ മുന്നിലെത്തുകയും ചെയ്തു.
രണ്ടാം പകുതി മോഹൻ ബഗാന് ഗോളടിക്കാനുള്ള സമയമായിരുന്നു. 51-ാം മിനിറ്റിൽ മൻവീർ സിംഗ്, 54-ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പ, 59-ാം മിനിറ്റിൽ അർമാൻഡോ സാദികു എന്നിവർ ഗോൾ നേടി. മോഹൻ ബഗാൻ ജയിച്ചതോടെ ഐഎസ്എൽ വിന്നേഴ്സ് ഷീൽഡ് ആർക്കെന്ന് അറിയാൻ അവസാന മത്സരം വരെ കാത്തിരിക്കണം. മുംബൈ സിറ്റിയാണ് അവസാന മത്സരത്തിൽ ബഗാന്റെ എതിരാളികൾ.