ഫ്ലോറിഡ: കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ഇന്റർ മയാമിക്ക് തോൽവി. മെക്സിക്കൻ ക്ലബ് മൊണ്ടെറി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്റർ മയാമിയെ പരാജയപ്പെടുത്തി. ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ മയാമി ആദ്യ പകുതിയിൽ മുന്നിട്ട് നിന്നിരുന്നു. 65-ാം മിനിറ്റിൽ 10 പേരായി മയാമി സംഘം ചുരുങ്ങി. ഇതിന് ശേഷമാണ് മൊണ്ടറി മത്സരം കൈപ്പിടിയിലാക്കിയത്.
മത്സരത്തിന്റെ 19-ാം മിനിറ്റിൽ ഇന്റർ മയാമി മുന്നിലെത്തി. അർജന്റീനൻ യുവതാരം ടോമസ് അവിലേസ് മയാമി സംഘത്തെ മുന്നിലെത്തിച്ചു. ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ മയാമി സംഘത്തിന് ആശ്വാസം പകരുന്ന നിമിഷമായിരുന്നു ഇത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിൽക്കാനും ഇന്റർ മയാമിക്ക് സാധിച്ചു.
രണ്ടാം പകുതിയിൽ മത്സരം മാറിമറിഞ്ഞു. തുടർച്ചയായ ആക്രമണവുമായി മൊണ്ടറി മുന്നേറി. 65-ാം മിനിറ്റിൽ ഡേവിഡ് റൂയിസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഇന്റർ മയാമി സംഘം 10 പേരായി ചുരുങ്ങി. പിന്നാലെ മൊണ്ടറി സമനില പിടിച്ചു. മാക്സിമിലിയാനോ മെസ മൊണ്ടറിയ്ക്കായി ഗോൾ നേടി. 89-ാം മിനിറ്റിലെ ജോർജ് റോഡ്രിഗ്സ് നേടിയ ഗോളിൽ മൊണ്ടറി ആദ്യ പാദ ക്വാർട്ടറിൽ വിജയത്തിലേക്കെത്തി.