ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോര് ശക്തമാകുന്നു. ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ ലിവർപൂളിന് ഒപ്പമെത്തി. എന്നാൽ ലൂട്ടൺ ടൗണിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ആഴ്സണൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തി. ലിവർപൂൾ ഇന്ന് ഷെഫീൽഡ് യുണൈറ്റഡിനെ നേരിടുമ്പോൾ പോയിന്റ് ടേബിൾ വീണ്ടും മാറിമറിയും.
ആസ്റ്റൺ വില്ലയ്ക്കെതിരെ 11-ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തി. റോഡ്രിയാണ് ആദ്യ ഗോൾ നേടിയത്. എങ്കിലും 20-ാം മിനിറ്റിൽ വില്ല ഒപ്പമെത്തി. കൊളമ്പിയൻ താരം ജോൺ ഡുറന്റെ ഗോളിലാണ് വില്ല ഒപ്പമെത്തിയത്. പിന്നെ സിറ്റിയുടെ വിജയം ഉറപ്പിച്ചത് ഫിൽ ഫോഡന്റെ ഹാട്രിക് ആയിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ 46-ാം മിനിറ്റിലും 62, 69 മിനിറ്റുകളിലും ഫിൽ ഫോഡൻ വല ചലിപ്പിച്ചു.
ലൂട്ടൺ ടൗണിനെതിരെ മാർട്ടിൻ ഒഡെഗാർഡിന്റെ ഗോളിൽ ആഴ്സണൽ മുന്നിലെത്തി. പിന്നാലെ ലൂട്ടൺ ടൗൺ താരം ഡെയ്കി ഹാഷിയോകയുടെ സെൽഫ് ഗോൾ ആഴ്സണലിന്റെ ലീഡ് ഉയർത്തി. 30 മത്സരങ്ങളിൽ നിന്ന് ആഴ്സണലിന് 68 പോയിന്റും സിറ്റിക്ക് 67 പോയിന്റും ഉണ്ട്. ലിവർപൂളിന് 29 മത്സരങ്ങളിൽ നിന്നാണ് 67 പോയിന്റ്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസിയെ നേരിടും.