പാരിസ്: യൂറോ കപ്പിന് മുമ്പായി ആത്മവിശ്വാസം ഉണർത്തുന്ന വിജയവുമായി ജർമ്മനി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ ജർമ്മൻ സംഘം തോൽപ്പിച്ചു. മത്സരത്തിന്റെ ഏഴാം സെക്കന്റിൽ ഗോളടിച്ച് ഫ്ലോറിയാൻ വുർസ് ചരിത്രമെഴുതി. ജർമ്മൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്.
ജർമ്മൻ മധ്യനിരയിലേക്ക് അനുഭവ സമ്പത്തുമായി ടോണി ക്രൂസ് തിരിച്ചുവന്നു. ഇതിഹാസ താരത്തിന്റെ പാസിൽ നിന്നുമാണ് ഏഴാം സെക്കന്റിലെ ചരിത്ര ഗോൾ പിറന്നത്. ആദ്യ മിനിറ്റിലെ തിരച്ചടിക്ക് ശേഷം കിലിയൻ എമ്പാപ്പയുടെ ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 26-ാം മിനിറ്റിലെ ഫ്രാൻസിന്റെ തകർപ്പൻ മുന്നേറ്റം ജർമ്മൻ ഗോൾകീപ്പർ മാർക്ക്-ആന്ദ്രേ ടെർ സ്റ്റീഗൻ ധീരമായി തടഞ്ഞിട്ടു.
രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ ജമാൽ മ്യൂസിയാലയുടെ പാസിൽ കായ് ഹാവർട്ട്സ് ഗോൾ നേടി. ഇതോടെ ജർമ്മൻ സംഘത്തിന്റെ ലീഡ് 2-0 ആയി ഉയർന്നു. മത്സരത്തിൽ തിരിച്ചടിക്കാൻ ഫ്രാൻസിന് കഴിയാതിരുന്നതോടെ ജർമ്മനി വമ്പൻ വിജയം സ്വന്തമാക്കി.