വെംബ്ലി: യൂറോ കപ്പിനും കോപ്പ അമേരിക്കയ്ക്കും മുമ്പായുള്ള സൗഹൃദ മത്സരത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ബ്രസിൽ. 80-ാം മിനിറ്റിൽ 17കാരൻ താരം എൻഡ്രിക്കിന്റെ ഗോളിലാണ് ബ്രസീലിയൻ സംഘം ജയിച്ചുകയറിയത്. പരിക്കേറ്റ ഹാരി കെയ്നും ബുക്കായോ സാക്കയും ഇല്ലാതെ ഇറങ്ങിയ ഇംഗ്ലീഷ് നിരയ്ക്ക് ബ്രസീലിയൻ സംഘത്തോട് പോരാടാൻ സാധിച്ചില്ല.
വെംബ്ലിയിൽ 21 മത്സരങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് പരാജയമറിയുന്നത്. 2022ൽ ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോറ്റ ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ടീം ഒരു മത്സരത്തിൽ പരാജയമറിയുന്നത്. മത്സരത്തിൽ ഗോളടിക്കാനുള്ള നിരവധി അവസരങ്ങൾ ഇംഗ്ലീഷ് സംഘം തുലയ്ക്കുകയും ചെയ്തു.
പരാജയപ്പെട്ടെങ്കിലും ഇംഗ്ലീഷ് ടീം മികച്ച മത്സരം കാഴ്ചവെച്ചെന്ന് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് പറഞ്ഞു. ഏറ്റവും മികച്ച ടീമിനെതിരെയാണ് ഇംഗ്ലണ്ട് കളിച്ചത്. പുതിയ ചില താരങ്ങളുടെ മികച്ച പ്രകടനം ആശ്വാസം നൽകുന്നതാണെന്നും സൗത്ത്ഗേറ്റ് വ്യക്തമാക്കി.