ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയെ വീഴ്ത്തി മോൺട്രിയൽ വിജയം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മോൺട്രിയലിന്റെ വിജയം. ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ മയാമിക്ക് കളത്തിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. പക്ഷേ മത്സരത്തിന്റെ തുടക്കത്തിൽ നഷ്ടപ്പെടുത്തിയ സുവർണാവസരത്തെ ഓർത്ത് മോൺട്രിയൽ താരം മാറ്റിയാസ് കൊക്കാറോ ഇപ്പോൾ വിലപിക്കുന്നുണ്ടാവും.
മത്സരത്തിന്റെ 12-ാം മിനിറ്റിലാണ് സംഭവം. പ്രതിരോധ നിരയിൽ നിന്ന് ഉയർന്ന് ലഭിച്ച പാസ് മോൺട്രിയൽ മുൻ നിര കടന്ന് മയാമി ഗോൾ കീപ്പർ ഡാർക്ക് കാലണ്ടറിലേക്ക് എത്തി. എന്നാൽ കാലണ്ടറിനെ മറികടന്ന് നീങ്ങിയ പന്തിലേക്ക് മാറ്റിയാസ് കൊക്കാറോ ഓടിയെത്തി. കൊക്കാറോയ്ക്ക് എതിരായി മയാമിയുടെ ഒരു പ്രതിരോധ താരം മാത്രമെ ഉണ്ടായിരുന്നുള്ളു.
പന്തിനെ അനാവാശ്യമായി ഹോൾഡ് ചെയ്യാനുള്ള കൊക്കാറോയുടെ തീരുമാനം തിരിച്ചടിയായി. ഡാർക്ക് കാലണ്ടർ ഓടി കീപ്പിംഗ് പൊസിഷനിലെത്തി. പിന്നാലെ കൊക്കാറോയുടെ ഷോട്ട് ഇന്റർ മയാമി പ്രതിരോധം തട്ടിയകറ്റുകയും ചെയ്തു. ഇത് ഒരു കോർണർ കിക്കായി അവസാനിച്ചു. ഒടുവിൽ കോർണർ ഗോളാക്കി ഫെർണാണ്ടോ അൽവാരസ് മോൺട്രിയലിനെ മുന്നിലെത്തിച്ചു.
മത്സരത്തിന്റെ 75-ാം മിനിറ്റിൽ കൊക്കോറയുടെ ഗോൾ ഉണ്ടായി. മയാമി സമനില പിടിച്ച സമയത്തുണ്ടായ ഗോൾ മോൺട്രിയലിനെ മത്സരത്തിൽ മുന്നിലെത്തിച്ചു. പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളിൽ ഇന്റർ മയാമി തന്നെയാണ് ഒന്നാമത്.