നാഷ്‌വില്ലെ: കോണ്‍കകാഫ് കപ്പ് ഫുട്ബോൾ പ്രീക്വാർട്ടർ ആദ്യ പാദത്തിൽ ഇൻ്റർ മയാമിക്ക് സമനില. നാഷ്‌വില്ലെയ്ക്കെതിരായ മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. നാഷ്‌വില്ലെയ്ക്കായി ജേക്കബ് ഷാഫൽബർഗ് ഇരട്ട ഗോൾ നേടി. മയാമിക്കായി ലയണൽ മെസ്സിയും ലൂയിസ് സുവാരസും മറുപടി നൽകി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നാഷ്‌വില്ലെ മുന്നിലെത്തി. നാലാം മിനിറ്റിൽ ജേക്കബ് ഷാഫൽബർഗ് മയാമിപ്പടയെ പിന്നിലാക്കി. പിന്നാലെ ആദ്യ പകുതിയിൽ തിരിച്ചുവരവിനായി മെസ്സിയും സംഘവും നിരവധി ശ്രമങ്ങൾ നടത്തി. എന്നാൽ വലചലിപ്പിക്കാൻ മയാമിക്ക് കഴിഞ്ഞില്ല. ഇതോടെ ആദ്യ പകുതിയിൽ നാഷ്‌വില്ലെ ഒരു ഗോളിന് ലീഡ് ചെയ്തു.
രണ്ടാം പകുതിയും നാഷ്‌വില്ലെ ഗോളോടെയാണ് തുടക്കമിട്ടത്. 47-ാം മിനിറ്റിൽ ജേക്കബ് ഷാഫൽബർഗ് ഗോൾ നേട്ടം രണ്ടാക്കി ഉയർത്തി. 52-ാം മിനിറ്റിൽ ഇന്റർ മയാമി തിരിച്ചടിക്ക് തുടക്കമിട്ടു. സാക്ഷാൽ ലയണൽ മെസ്സി തന്നെ ഗോൾ അടിച്ചു. പിന്നെ സമനില ഗോളിനായി പോരാട്ടം തുടർന്നു. ഇതിനിടെ 83-ാം മിനിറ്റിൽ നാഷ്‌വില്ലെ വീണ്ടും വലചലിപ്പിച്ചു. എങ്കിലും ഓഫ്സൈഡിൽ കുരുങ്ങി.
ഒടുവിൽ 95-ാം മിനിറ്റിൽ മയാമി ആരാധകർ കാത്തിരുന്ന നിമിഷമെത്തി. സെർജിയോ ബുസ്കെറ്റ്സിന്റെ പാസിൽ ലൂയിസ് സുവാരസിന്റെ തകർപ്പൻ ഹെഡർ പന്ത് വലയിലെത്തിച്ചു. ഇതോടെ മത്സരം സമനിലയിലെത്തിക്കാൻ മെസ്സിക്കും സംഘത്തിനും കഴിഞ്ഞു