ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈൻ എഫ് സിയോട് അപ്രതീക്ഷിത തോൽവി വഴങ്ങി ഒഡീഷ എഫ് സി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഒഡീഷയുടെ തോൽവി. അൻകിത് മുഖർജിയും ജോർദാൻ മറെയും ചെന്നൈനായി ഗോളുകൾ നേടി. റോയ് കൃഷ്ണയാണ് ഒഡീഷയുടെ ഏക ഗോൾ നേടിയത്.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ചെന്നൈൻ മുന്നിലെത്തി. അൻകിത് മുഖർജിയാണ് മറൈൻ സംഘത്തെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽ നിർണായകമായ ഒരു ഗോൾ ലീഡ് നിലനിർത്താൻ ചെന്നൈന് കഴിഞ്ഞു. രണ്ടാം പകുതിയിൽ 78-ാം മിനിറ്റിലാണ് ഒഡീഷ സമനില പിടിച്ചത്. റോയ് കൃഷ്ണയുടെ ഗോളാണ് ഒഡീഷയ്ക്ക് സമനില ഗോൾ നേടിത്തന്നത്.
സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ചിടത്താണ് ചെന്നൈൻ അപ്രതീക്ഷിതമായി ഗോൾ ചെയ്തത്. ഇഞ്ചുറി ടൈമിൽ 94-ാം മിനിറ്റിൽ ജോർദാൻ മറെ ചെന്നൈനായി വിജയഗോൾ നേടി. പരാജയപ്പെട്ടെങ്കിലും 18 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള ഒഡീഷ തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. ചെന്നൈൻ 10-ാം സ്ഥാനത്താണ്.