കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സമഗ്രമാറ്റത്തിനൊരുങ്ങി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. 2024-25 സീസണിൽ സൂപ്പർ കപ്പിന്റെ നടത്തിപ്പ് ഇംഗ്ലീഷ് എഫ് എ കപ്പ് മാതൃകയിലാക്കും. നിലവിൽ ഒരു മാസത്തിൽ താഴെയുള്ള സൂപ്പർ കപ്പിന്റെ ദൈർഘ്യം ഏഴ് മാസമായി ഉയർത്താനും തീരുമാനം ഉണ്ടായിട്ടുണ്ട്.
2024 ഒക്ടോബർ ഒന്നിന് തുടങ്ങുന്ന ടൂർണമെന്റ് മെയ് 15 വരെ നീളും. ടൂർണമെന്റിന്റെ മത്സരക്രമങ്ങൾ സംബന്ധിച്ച വിശദവിവരങ്ങൾ എഐഎഫ്എഫ് പിന്നീട് പുറത്തുവിടും.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമേറിയെ ടൂർണമെന്റാണ് ഇംഗ്ലീഷ് എഫ് എ കപ്പ്. 1871-72 വർഷത്തിലാണ് എഫ് എ കപ്പിന് തുടക്കമായത്. ഇന്ന് ഇംഗ്ലണ്ട് ഫുട്ബോളിലെ ഏത് ലീഗ് കളിക്കുന്ന ക്ലബിനും എഫ്എ കപ്പിന്റെ ഭാഗമാകാം. ഓഗസ്റ്റിൽ തുടങ്ങുന്ന ടൂർണമെന്റിന് മെയിലാണ് അവസാനമാകുക.
സാധാരണയായി 12 റൗണ്ടുകളും സെമി ഫൈനലും ഫൈനലുമാണ് എഫ് എ കപ്പിനുള്ളത്. ഏതെങ്കിലും റൗണ്ടിൽ രണ്ട് ടീമുകൾ തമ്മിലുള്ള മത്സരം സമനില ആയാൽ അവ വീണ്ടും ഒരിക്കൽ കൂടെ നടത്തും. അവിടെയും സമനിലയിലാണെങ്കിൽ എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും മത്സരം നീളും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഒറ്റ പാദമായാണ് നടക്കുക.