ബ്യൂണസ് ഐറീസ്: അർജന്റീനയും ഇറ്റലിയും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരത്തിന് കളമൊരുങ്ങുന്നു. ടീമുകൾ തമ്മിൽ ചർച്ചകൾ നടക്കുന്നതായി അർജന്റീനൻ ജേർണലിസ്റ്റ് മാർക്കോസ് ഡുറാൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2024 ജൂണിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക, യൂറോ കപ്പുകൾക്ക് മുന്നോടിയായാണ് മത്സരം സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. മത്സരത്തിന് അമേരിക്ക വേദിയാകുമെന്നാണ് റിപ്പോർട്ടുകൾ.
കോപ്പ അമേരിക്കയ്ക്കൊപ്പം ലോകചാമ്പ്യനുമാണ് അർജന്റീന. എന്നാൽ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. 2024ലെ യൂറോ കപ്പിന് മുമ്പായി ശക്തരായ ടീമുകളുമായി മത്സരിക്കണമെന്നാണ് ഇറ്റാലിയൻ പരിശീലകനായ ലൂസിയാനോ സ്പല്ലേറ്റിയും അർജന്റീനയുടെ പരിശീലകൻ ലിയോണൽ സ്കെലോണിയും ആഗ്രഹിക്കുന്നത്.
20 മാസം മുമ്പ് ഫൈനലിസിമയിൽ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് വിജയം അർജന്റീനയ്ക്ക് ഒപ്പമായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അർജന്റീനയുടെ ജയം.