ബ്രസീലിയ: 2024ലെ കോപ്പ അമേരിക്കയിൽ ബ്രസീലിന് കനത്ത തിരിച്ചടി. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക നഷ്ടമാകും. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് സുഖം പ്രാപിക്കാന്‍ താരത്തിന് ഇനിയും സാധിച്ചിട്ടില്ലെന്നും അതിനാല്‍ കോപ്പ അമേരിക്കയില്‍ കളിക്കാന്‍ നെയ്മറിനാവില്ലെന്നും ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ സ്ഥിരീകരിച്ചു. 2024 ഓഗസ്റ്റിന് ശേഷമായിരിക്കും താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കൂവെന്നും ഡോക്ടര്‍ അറിയിച്ചു.
ഒക്ടോബര്‍ 17ന് ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേല്‍ക്കുന്നത്. ആദ്യ പകുതിയില്‍ ഒരു ടാക്കിളിനിടയില്‍ താരത്തിന്റെ കാല്‍ തിരിഞ്ഞു പോവുകയായിരുന്നു. കാല്‍മുട്ടിന് സാരമായി പരിക്കേറ്റ നെയ്മറിനെ സ്ട്രക്ചറിലാണ് മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറിപ്പട പരാജയപ്പെടുകയായിരുന്നു. താരം പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തിരുന്നു.
എസിഎല്‍ ലിഗ്മെന്റ് ഇഞ്ച്വറിയില്‍ നിന്ന് ഇനിയും മുക്തനാവാത്ത താരത്തിന് മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും. സൗദി ക്ലബ്ബായ അല്‍ ഹിലാലിന് വേണ്ടി സൈന്‍ ചെയ്തതിനുശേഷം കുറച്ചു മത്സരങ്ങള്‍ മാത്രമാണ് സൂപ്പര്‍ താരം കളിച്ചത്. അപ്പോഴേക്കും വീണ്ടും വില്ലനായി പരിക്ക് എത്തുകയായിരുന്നു. 2024 ജൂണ്‍ 20നാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നത്.