മാറക്കാന: അര്‍ജന്റീനൻ പരിശീലക സ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നുവെന്ന സൂചന നല്‍കി ലിയോണല്‍ സ്‌കലോണി. ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമായിരുന്നു സ്കലോണിയുടെ പ്രസ്താവന. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറിൽ മെസ്സിക്കും സംഘത്തിനും ലോകകിരീടം സമ്മാനിച്ച പരിശീലകനാണ് സ്‌കലോണി. അതിനുമുമ്പ് കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും സ്കലോണിയുടെ കീഴിൽ അർജൻ്റീനൻ ടീം സ്വന്തമാക്കിയിരുന്നു.
ഭാവിയില്‍ താൻ എന്തുചെയ്യാന്‍ പോകുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് സ്കലോണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരിശീലകനെന്ന നിലയില്‍ അർജൻ്റീനൻ താരങ്ങള്‍ മികച്ച പിന്തുണ നൽകി. ശക്തനായ ഒരു പരിശീലകനെ ഇനിയും അർജന്റീനൻ ടീമിന് ആവശ്യമാണ്. അർജൻ്റീനൻ ഫുട്ബോൾ പ്രസിഡന്റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കുമെന്നും സ്‌കലോണി വ്യക്തമാക്കി.
ഇതൊരു വിടപറച്ചിലായി കാണേണ്ടതില്ലെന്നും സ്‌കലോണി അറിയിച്ചു. എങ്കിലും പരിശീലക സ്ഥാനത്ത് തുടരുന്നതിൽ തനിക്ക് ചിന്തിക്കേണ്ടതുണ്ട്. ടീമിന്റെ കളി നിലവാരം എപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കണമെന്നും ലിയോണൽ സ്കലോണി വ്യക്തമാക്കി.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിച്ച ആറിൽ അഞ്ച് മത്സരങ്ങളും അർജന്റീന വിജയിച്ചു. ഒന്നിൽ മാത്രമാണ് പരാജയമറിഞ്ഞത്. പോയിന്റ് പട്ടികയിലും അർജന്റീനയ്ക്കാണ് ഒന്നാം സ്ഥാനം. ആറ് മത്സരങ്ങളില്‍ 13 പോയിന്റുള്ള ഉറുഗ്വെ രണ്ടാമതുണ്ട്. തുടർച്ചയായ മൂന്നാം മത്സരവും തോറ്റ ബ്രസീല്‍ ആറാം സ്ഥാനത്താണ്.