ധാക്ക: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺഔട്ട് അവസരങ്ങളിലൊന്ന് നഷ്ടപ്പെടുത്തി സിംബാബ്‌വെ താരങ്ങൾ. ബംഗ്ലാദേശിനെതിരായ നാലാം ട്വന്റി 20യിലാണ് സംഭവം. മധ്യനിര ബാറ്റർ മുസ്തഫിസൂർ റഹ്മാൻ ഒരു പന്തിൽ രണ്ട് തവണ റൺഔട്ടിൽ നിന്ന് രക്ഷപെട്ടു. മത്സരത്തിന്റെ 20-ാം ഓവറിലാണ് സംഭവം.
ബ്ലെസിംഗ് മുസര്‍ബാനി എറിഞ്ഞ പന്തിൽ തൻവീർ ഇസ്ലാം അതിവേഗത്തിൽ ഒരു സിംഗിളിന് ശ്രമിക്കുകയായിരുന്നു. സ്ട്രൈക്കിംഗ് എൻഡിലേക്ക് ഓടിയെ മുസ്തഫിസൂറിനെ റൺഔട്ടാക്കാൻ ബ്ലെസിംഗ് ശ്രമിച്ചു. എന്നാൽ ഇത് സ്റ്റമ്പിൽ കൊണ്ടില്ല. ഇതോടെ രണ്ടാം റണ്ണിനായി തൻവീർ ഓടി. പക്ഷേ മുസ്തഫിസൂർ ഓടിയില്ല.
തൻവീർ മറുവശത്ത് എത്തിയത് കണ്ട മുസ്തഫിസൂർ തിരിച്ചോടി. ഈ സമയത്ത് സിംബാബ്‌വെ താരങ്ങൾ പന്ത് വീണ്ടും നോൺ സ്ട്രൈക്കിംഗ് എൻഡിലേക്ക് എറിഞ്ഞു. ഈ സമയം മുസ്തഫിസൂർ ഏറെ അകലെയായിരുന്നു. എന്നിട്ടും റൺഔട്ട് അവസരം മുതലാക്കാൻ സിംബാബ്‌വെ താരങ്ങൾക്ക് കഴിഞ്ഞില്ല.