ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനമാണ് യുവതാരം ശുഭ്മൻ ഗിൽ നടത്തുന്നത്. രാജസ്ഥാൻ റോയൽസിനെതിരെ നേടിയ ഏക അർദ്ധ സെഞ്ച്വറിയാണ് താരത്തിന്റെ സീസണിലെ നേട്ടം. നായകനായി ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലേക്ക് എത്തിക്കാനും ഗില്ലിന് കഴിയുന്നില്ല. ട്വന്റി 20 ലോകകപ്പിൽ റിസർവ് നിരയിലാണ് താരത്തിന് അവസരം ലഭിച്ചത്. പിന്നാലെ യുവതാരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് വിരേന്ദർ സെവാഗ്.
ട്വന്റി 20 ലോകകപ്പിന്റെ റിസർവ് നിരയിൽ ഇടം പിടിക്കാനായത് ഗില്ലിന്റെ ഭാഗ്യമാണ്. കെ എൽ രാഹുലും റുതുരാജ് ഗെയ്ക്ക്‌വാദും ടീമിന് പുറത്താണ്. ഇതൊരു അവസരമായി കാണണം. അടുത്ത തവണ ടീം പ്രഖ്യാപനം നടത്തുമ്പോൾ താങ്കളെ ഒഴിവാക്കി നിർത്താൻ അവസരം കൊടുക്കരുതെന്നും സെവാഗ് പറഞ്ഞു.
താൻ ക്രിക്കറ്റ് കളിച്ചിരുന്നപ്പോൾ ഗാംഗുലി, സച്ചിൻ, ദ്രാവിഡ്, ലക്ഷമൺ തുടങ്ങിയ താരങ്ങൾ ടീമിലുണ്ടായിരുന്നു. ആരുടേയും പ്രകടനങ്ങൾ ഇവരെ ബാധിക്കാറില്ല. കാരണം അതിനേക്കാൾ മികച്ച ബാറ്റിംഗ് ഇവർ പുറത്തെടുത്തിരുന്നു. നന്നായി കളിക്കുന്ന താരങ്ങളെ ഒഴിവാക്കാൻ സെലക്ടർമാർക്ക് എങ്ങനെ കഴിയുമെന്നും സെവാഗ് ചോദിച്ചു. അതിനാൽ തന്റെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് ശുഭ്മൻ ഗിൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് തിരികെ വരണമെന്നും സെവാഗ് വ്യക്തമാക്കി.