കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിലെ സ്ട്രൈക്ക് റേറ്റ് വിവാദങ്ങളിൽ വിരാട് കോഹ്‌ലിയെ പിന്തുണച്ച് ഗൗതം ഗംഭീർ. മോശം സ്ട്രൈക്ക് റേറ്റുള്ള കോഹ്‌ലിയെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇത്തരം വാദങ്ങൾ പൂർണമായും തള്ളുകയാണ് ഗൗതം ഗംഭീർ.
വിരാടും താനും എങ്ങനെയുള്ള വ്യക്തികളാണെന്ന് മാധ്യമങ്ങൾക്ക് അറിയില്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തീർന്നതോടെ മാധ്യമങ്ങൾക്ക് വിവാദങ്ങൾ ലഭിക്കുന്നില്ല. എല്ലാ മാധ്യമങ്ങൾക്കും തലക്കെട്ട് സൃഷ്ടിക്കാൻ വാർത്തകൾ വേണം. എന്നാൽ സത്യസന്ധമായി വാർത്തകൾ നൽകിയാലും ജനങ്ങൾ അംഗീകരിക്കുമെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി.
എല്ലാ താരങ്ങളും വ്യത്യസ്തമായാണ് ക്രിക്കറ്റ് കളിക്കുന്നത്. മാക്‌സ്‌വെല്ലിന് ചെയ്യാന്‍ കഴിയുന്നത് വിരാട് ചെയ്യില്ല. അതുപോലെ വിരാട് ചെയ്യുന്നത് മാക്‌സ്‌വെല്ലിന് ചെയ്യാന്‍ കഴിയില്ല. ഒരു ടീമിൽ വ്യത്യസ്തമായ രീതിയിലുള്ള ബാറ്റർമാർ ആവശ്യമാണ്. വെടിക്കെട്ട് ബാറ്റിംഗ് നടത്തുന്നവരെ മാത്രം ടീമിലെടുക്കാം. ഒരു മത്സരത്തിൽ അവർക്ക് 300 റൺസ് അടിക്കാൻ സാധിക്കും. എന്നാൽ 30 റൺസിന് ഓൾ ഔട്ടാകാനും ആ ബാറ്റിംഗ് നിരയ്ക്ക് കഴിയുമെന്നും ഗംഭീർ വ്യക്തമാക്കി.