ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു ബാറ്റിംഗ് വിസ്ഫോടനം കൂടെ നടക്കുകയാണ്. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള പോരാട്ടത്തിലും ബാറ്റർമാർ വെടിക്കെട്ട് നടത്തുകയാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ഡൽഹിക്ക് വേണ്ടി ഓസ്ട്രേലിയൻ താരം ജെയ്ക്ക് ഫ്രേസർ മക്‌ഗുര്‍കിന്റെ വക ആദ്യ വെടിക്കെട്ട് നടന്നു.
മുംബൈയ്ക്കായി ആദ്യം പന്തെറിഞ്ഞ ലൂക്ക് വുഡിന്റെ ആദ്യ ഓവറിൽ 19 റൺസ് പിറന്നു. ആദ്യ രണ്ട് പന്തും ബൗണ്ടറി നേടിയപ്പോൾ മൂന്നാം പന്ത് സിക്സിലേക്ക് പോയി. രണ്ടാം ഓവർ എറിയാനെത്തിയ ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ പന്ത് തന്നെ മക്‌ഗുര്‍ക് സിക്സ് പറത്തി. പിന്നത്തെ ചിന്ത ഈ മത്സരത്തിൽ മക്ഗുർക് എത്ര റെക്കോർഡുകൾ തിരുത്തുമെന്നതായിരുന്നു.
ഈ സീസണിലെ അതിവേഗം അർദ്ധ സെഞ്ച്വറിയുന്ന തന്റെ തന്നെ റെക്കോർഡ് താരം തിരുത്തിയെഴുതി. സൺറൈസേഴ്സിനെതിരെ 15 പന്തിൽ 50 റൺസ് ആയിരുന്നുവെങ്കിലും ഇത്തവണ 15 പന്തിൽ താരം 52 റൺസിലേക്കെത്തി. ഐപിഎൽ ചരിത്രത്തിലെ തന്നെ അതിവേഗ സെഞ്ച്വറിയിലേക്ക് മക്ഗുർക് എത്തുമോയെന്നായിരുന്നു അടുത്ത ആകാംഷ. എന്നാൽ 27 പന്തിൽ 11 ഫോറും ആറ് സിക്സും സഹിതം 84 റൺസുമായി താരം പുറത്തായി.