മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു ആവേശപ്പോരിന് കൂടെ അന്ത്യമായി. അനായാസം ലക്ഷ്യത്തിലേക്ക് എത്തുമെന്ന് കരുതിയിടത്ത് നിന്ന് അവസാന ഓവർ വരെ ഗുജറാത്തിന് വിജയത്തിനായി കാത്തിരിക്കേണ്ടി വന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 142 റൺസിന് എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ഗുജറാത്ത് 19.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
മികച്ച തുടക്കമാണ് മത്സരത്തിൽ പഞ്ചാബിന് ലഭിച്ചത്. ആദ്യ വിക്കറ്റിൽ 52 റൺസ് വന്നു. എന്നാൽ പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണു. സാം കുറാൻ 20, പ്രഭ്സിമ്രാൻ സിംഗ് 35, വാലറ്റത്ത് ഹർപ്രീത് ബ്രാർ 29 എന്നിവരാണ് അൽപ്പമെങ്കിലും പോരാട്ടം കാഴ്ചവെച്ചത്. നാല് വിക്കറ്റെടുത്ത സ്പിന്നർ സായി കിഷോർ പഞ്ചാബിനെ തകർത്തു.
മറുപടി പറഞ്ഞ ഗുജറാത്ത് വേഗത്തിൽ ലക്ഷ്യത്തിലേക്ക് നീങ്ങി. എന്നാൽ ശുഭ്മൻ ഗിൽ പുറത്തായതോടെ വലിയ തകർച്ചയെയാണ് നേരിട്ടത്. ഗിൽ 35, സായി കിഷോർ 31 എന്നിങ്ങനെ സംഭാവന ചെയ്തു. അവസാന നിമിഷം കടുപ്പമായ മത്സരം രാഹുൽ തെവാട്ടിയയുടെ പോരാട്ടത്തിൽ ഗുജറാത്ത് പിടിച്ചെടുത്തു.
18 പന്തിൽ ഏഴ് ഫോറുൾപ്പടെ 36 റൺസുമായി തെവാട്ടിയ പുറത്താകാതെ നിന്നു. പഞ്ചാബിനായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലാണ് മത്സരം കടുപ്പമാക്കിയത്. ലയാം ലിവിങ്സ്റ്റോൺ രണ്ട് വിക്കറ്റും വീഴ്ത്തി.