ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മോശം പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. ഇന്ത്യൻ മുൻ താരങ്ങളായ വിരേന്ദർ സെവാഗ്, മനോജ് തിവാരി തുടങ്ങിയവർ കടുത്ത വിമർശനമാണ് ടീമിനെതിരെ ഉയർത്തുന്നത്. ഇന്ത്യൻ സ്റ്റാഫുകൾ ഇല്ലാത്ത ടീമിൽ ആശയവിനിമയം പോലും നടക്കുന്നില്ലെന്നാണ് സെവാഗിന്റെ വിമർശനം.
ഒരു ടീമിൽ 12 മുതൽ 15 വരെ ഇന്ത്യൻ താരങ്ങളുണ്ടാവും. 10 പേർ വരെയാവും വിദേശ താരങ്ങൾ. ഇവരിൽ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ളവർ കുറവായിരിക്കും. റോയൽ ചലഞ്ചേഴ്സിൽ മുഴുവൻ വിദേശ സ്റ്റാഫുകളാണ്. ഇവർ എങ്ങനെ ഇന്ത്യൻ താരങ്ങളുമായി ആശയവിനിമയം നടത്തും. പലർക്കും ഇംഗ്ലീഷ് അറിയുകപോലുമില്ലെന്ന് സെവാഗ് പറഞ്ഞു.
മികച്ച താരങ്ങൾ റോയൽ ചലഞ്ചേഴ്സ് വിട്ടുപോകുന്നുവെന്ന് മനോജ് തിവാരി പറഞ്ഞു. യൂസ്വേന്ദ്ര ചഹൽ റോയൽ ചലഞ്ചേഴ്സ് താരമായിരുന്നു. ഇപ്പോൾ അയാൾ രാജസ്ഥാൻ റോയൽസിൽ കളിക്കുന്നു. ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ചഹൽ മുന്നിലുണ്ടെന്നും മനോജ് തിവാരി വ്യക്തമാക്കി.