മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ മുൻനിരയ്ക്ക് പവർപ്ലേയിൽ പൂട്ടിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ അപ്രതീക്ഷിത തകർച്ചയാണ് പഞ്ചാബ് നേരിടുന്നത്. അതിന് കാരണക്കാരൻ ഓസ്ട്രേലിയയുടെ ലോകകപ്പ് ജേതാവായ നായകൻ പാറ്റ് കമ്മിൻസും.
വിജയത്തിലേക്ക് ബാറ്റുവെച്ച പഞ്ചാബ് ആദ്യ ഓവറിൽ ഒരു റൺസ് നേടി. രണ്ടാം ഓവറിൽ പാറ്റ് കമ്മിൻസ് നേരിട്ടെത്തി. ഈ ടൂർണമെന്റിൽ ആദ്യമായാണ് കമ്മിൻസ് ഇത്ര നേരത്തെ പന്തെറിയാനെത്തിയത്. ജോണി ബെർസ്റ്റോയെ പൂജ്യനായി മടക്കി സൺറൈസേഴ്സ് നായകൻ അഞ്ഞടിച്ചു. പിന്നാലെ പ്രഭ്സിമ്രാൻ ഗില്ലിനെ വീഴ്ത്തി ഭുവന്വേശർ കുമാർ തന്റെ സംഭാവന നൽകി.
ശിഖർ ധവാനെ വീഴ്ത്തിയ തന്ത്രമാണ് കമ്മിൻസെന്ന ബുദ്ധിശാലിയായ ക്യാപ്റ്റന്റെ മികവ് വീണ്ടും തെളിയിച്ചത്. ഭുവന്വേശർ കുമാറിനെ പന്തേൽപ്പിച്ച ശേഷം ധവാന് അപ്ടൂ വിക്കറ്റ് കീപ്പറെ നിർത്തി. ഇതോടെ ധവാന്റെ സ്റ്റെപ് ഔട്ട് ചെയ്തുള്ള ഷോട്ടുകൾക്ക് പൂട്ടിട്ടു. എന്നാൽ രണ്ടും കൽപ്പിച്ച് സ്റ്റെപ് ഔട്ട് ചെയ്ത ധവാനെ ഹെൻറിച്ച് ക്ലാസൻ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ആറ് ഓവറിൽ പഞ്ചാബ് നേടിയത് മൂന്ന് വിക്കറ്റിന് 27 റൺസ്. ചുരുക്കത്തിൽ പാറ്റ് കമ്മിൻസ് നല്ല അടിപൊളി ക്യാപ്റ്റൻ.