ലഖ്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലിനെ പുകഴ്ത്തി മുൻ താരം നവ്ജ്യോത് സിംഗ് സിദ്ദു. ഒരു വാഹനത്തിന്റെ സ്റ്റെപ്പിനി ടയർ പോലെയാണ് രാഹുൽ. 2014ൽ അരങ്ങേറ്റം കുറിച്ചപ്പോൾ ബാറ്റിംഗ് ഓഡറിലെ അവസാന സ്ഥാനത്തായിരുന്നു താരം ബാറ്റ് ചെയ്തത്. പിന്നാലെ ടീം ആവശ്യപ്പെട്ടപ്പോൾ ഓപ്പറുടെ റോളിൽ രാഹുലെത്തിയതായി സിദ്ദു ചൂണ്ടിക്കാട്ടി.
വിക്കറ്റ് കീപ്പിംഗിനായി ഇറങ്ങണമെങ്കിൽ രാഹുൽ അതും ചെയ്യും. മൂന്നാം നമ്പറിലും നാലാം നമ്പറിലും രാഹുലിന്റെ സേവനം ഇന്ത്യ ഉപയോഗിച്ചിട്ടുണ്ട്. വാഹനത്തിന് ഒരു പഞ്ചർ വന്നാൽ ഒരു സ്റ്റെപ്പിനി ടയർ ഉണ്ടാവും. അതുപോലെ കെ എൽ രാഹുലിനെ ഏത് റോളിലും ഉപയോഗിക്കാൻ കഴിയും. എല്ലാവർക്കും രാഹുലിനെപ്പോലെ ആകാൻ കഴിയില്ലെന്നും സിദ്ദു വ്യക്തമാക്കി.
നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ നായകനാണ് രാഹുൽ. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഇംപാക്ട് പ്ലെയറിനെ ഇറക്കാൻ രാഹുൽ സ്വയം സബ്സ്റ്റ്യൂട്ടായി. പിന്നാലെ റോയൽ ചലഞ്ചേഴ്സിനെതിരെ രാഹുൽ വിക്കറ്റ് കീപ്പർ നായകനായി ടീമിൽ തിരിച്ചെത്തുകയും ചെയ്തു.