മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 29 റണ്‍സുകള്‍ക്കാണ് മുംബൈ വിജയിച്ചത്. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമാണ് നേടാനായത്. മുംബൈയ്ക്ക് വേണ്ടി ജെറാള്‍ഡ് കോട്‌സി നാലും ജസ്പ്രീത് ബുംറ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 234 റണ്‍സ് അടിച്ചെടുത്തത്. 27 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ടിം ഡേവിഡും റൊമേരിയോ ഷെപ്പേര്‍ഡും ചേര്‍ന്ന് നടത്തിയ കിടിലന്‍ ഫിനിഷും മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചു. ഡല്‍ഹിക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
ഹിമാലയൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡൽഹിക്ക് തുടക്കത്തിലേ പിഴച്ചു. എട്ട് പന്തില്‍ ഒരു സിക്സ് അടക്കം പത്ത് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ നാലാം ഓവറില്‍ തന്നെ ഡൽഹിക്ക് നഷ്ടമായി. എന്നാല്‍ പിന്നീട് ക്രീസിലൊരുമിച്ച പൃഥ്വി ഷാ- അഭിഷേക് പോറെൽ സഖ്യം തകര്‍ത്തടിച്ച് ഡല്‍ഹി സ്കോർബോർഡ് ചലിപ്പിച്ചു. രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് കൂട്ടിച്ചേർക്കാൻ ഇരുവർക്കും സാധിച്ചു. 31 പന്തില്‍ 41 റണ്‍സെടുത്ത പോറെലിനെയും 40 പന്തില്‍ 60 റണ്‍സ് നേടിയ പൃഥ്വി ഷായെയും വീഴ്ത്തി ജസ്പ്രീത് ബുംറ ഡൽഹിക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു.
മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത് ക്യാപ്റ്റൻ റിഷഭ് പന്ത് നിരാശപ്പെടുത്തി. അക്‌സര്‍ പട്ടേല്‍ (8), ലളിത് യാദവ് (3), കുമാര്‍ കുശാഗ്ര (0), ജ്യെ റിച്ചാര്‍ഡ്‌സണ്‍ (2) എന്നിവര്‍ അതിവേഗം മടങ്ങി. വിക്കറ്റുകൾ വീണുകൊണ്ടിരിക്കുമ്പോഴും മറുവശത്ത് ട്രിസ്റ്റൺ സ്റ്റബ്സ് ചെറുത്തുനിന്നു. പോരാട്ടം (18 പന്തില്‍ 48) ഡല്‍ഹിയുടെ തോല്‍വിഭാരം കുറച്ചു. 25 പന്തില്‍ 71 റണ്‍സെടുത്ത് സ്റ്റബ്‌സ് പുറത്താകാതെ നിന്നെങ്കിലും ഡല്‍ഹിയെ വിജയത്തിലെത്തിക്കാനായില്ല.