ഡൽഹി: അടുത്ത വർഷത്തെ ഐപിഎൽ മെഗാലേലത്തിന് മുമ്പായി എട്ട് താരങ്ങളെ നിലനിർത്താൻ കഴിയണമെന്ന ആവശ്യവുമായി ടീം ഉടമകൾ. ബിസിസിഐ വിളിച്ച ഐപിഎൽ ടീം ഉടമകളുടെ യോഗം ഏപ്രിൽ 16ന് നടക്കാനിരിക്കുകയാണ്. ഈ യോഗത്തിൽ വിഷയം ചർച്ചയാകുമെന്നാണ് സൂചന. എന്നാൽ എട്ട് താരങ്ങളെ നിലനിർത്തുകയെന്ന തീരുമാനത്തെ ചില ടീം ഉടമകൾ എതിർക്കുന്നുമുണ്ട്.
ടീമിന്റെ ആരാധകരെയും ബ്രാൻഡിങും ഉയർത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എട്ട് താരങ്ങളെ നിലനിർത്താൻ ടീമുകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇത്രയധികം താരങ്ങളെ നിലനിർത്താൻ അനുമതി നൽകരുതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. ലേലത്തിൽ ഒരു ടീമിന് പരമാവധി ചെലവഴിക്കാമെന്ന കാര്യവും യോഗത്തിൽ ചർച്ചയാകും.
കഴിഞ്ഞ മെഗാ ലേലത്തിൽ ഒരു ടീമിന് പരമാവധി ചെലവഴിക്കാവുന്ന തുക 90 കോടി രൂപയായിരുന്നു. ഇതിൽ വർദ്ധന ഉണ്ടാകുമെന്ന് സൂചനകളുണ്ട്. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.