മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ വാങ്കഡെയിൽ ചെന്ന് തകർത്തിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും മലയാളി താരം മികച്ച പ്രകടനം പുറത്തെടുത്തു. വാങ്കഡെയിലെ ബാറ്റിംഗ് പിച്ചിൽ ടോസ് നേടി ഫീൽഡ് ചെയ്യാൻ തീരുമാനിച്ച സഞ്ജുവിന്റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. ഇപ്പോൾ ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് രാജസ്ഥാൻ നായകൻ.
മത്സരത്തിൽ ടോസ് നിർണായകമാകുമെന്ന് തനിക്ക് മനസിലായി. തുടക്കത്തിൽ ബാറ്റർമാർ ബുദ്ധിമുട്ടുന്ന രീതിയിലായിരുന്നു പിച്ചിന്റെ സ്വഭാവം. ട്രെന്റ് ബോൾട്ടിനെയും നന്ദ്ര ബർഗറിനെയും പോലുള്ള മികച്ച ബൗളർമാർ രാജസ്ഥാൻ നിരയിലുണ്ട്. ആദ്യ ഓവറുകളിൽ അവർ സ്വന്തം റോളുകൾ ഭംഗിയാക്കി. 20 റൺസിനിടെ നാല് വിക്കറ്റുകൾ വീഴുമെന്ന് താൻ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു സാംസൺ പറഞ്ഞു.
പവർപ്ലേയിലെ മികച്ച തുടക്കം മുതലാക്കണമെന്ന് അശ്വിനും ചഹലും ആഗ്രഹിച്ചു. വിക്കറ്റുകൾ എടുക്കാൻ അവർ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്തുവെന്നും സഞ്ജു വ്യക്തമാക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റിന് 125 റൺസ് മാത്രമാണ് നേടിയത്. റിയാൻ പരാഗിന്റെ അർദ്ധ സെഞ്ച്വറി കൂടിയായതോടെ മത്സരം രാജസ്ഥാൻ അനായാസം ജയിച്ചുകയറി.