ചെന്നൈ: പ്രായം വെറും അക്കമെന്ന് തെളിയിച്ച താരങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സിൽ രണ്ട് പേരാണ്. ഒരാൾ സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി. ഗുജറാത്ത് ടൈറ്റൻസിന്റെ വിജയ് ശങ്കറെ തകർപ്പൻ ഒരു ഡൈവിലൂടെ ധോണി പറന്നുപിടിച്ചു. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ തരംഗമാണ്. പിന്നാലെ പ്രായം വെറും അക്കമെന്ന് രാജസ്ഥാൻ റോയൽസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇത് ആരെക്കുറിച്ചാണ് എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. അജിൻക്യ രഹാനെയാണ് ഇതെന്നും അഭിപ്രായം ഉയരുന്നുണ്ട്.
ചെന്നൈക്കായി ഗ്രൗണ്ടിൽ പറന്നുനടക്കുകയാണ് 35കാരനായ അജിൻക്യ രഹാനെ. വിരാട് കോഹ്‌ലിയെയും ഡേവിഡ് മില്ലറിനെയും പോലെ മത്സര വിധി മാറ്റി മറിക്കാൻ കഴിയുന്നവരുടെ വിക്കറ്റുകൾ വീണതിന് അജിൻക്യ രഹാനെയ്ക്ക് വലിയ പങ്കുണ്ട്. ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ കോഹ്‌ലിയെ ഡീപ് മിഡ് വിക്കറ്റിൽ പിടികൂടിയ രഹാനെ ക്യാച്ച് രച്ചിൻ രവീന്ദ്രയിലേക്ക് കൈമാറി.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ വിജയ പ്രതീക്ഷ ഉണർത്തിയ ഡേവിഡ് മില്ലറിനെയാണ് രഹാനെ പിടികൂടിയത്. തുഷാർ ദേശ്പാണ്ഡെയുടെ യോർക്കറിനെ പോലും ബൗണ്ടറി കടത്താൻ ശ്രമിച്ച മില്ലറിന് ഡിപ് മിഡ് വിക്കറ്റിൽ രഹാനെ നൽകിയത് അപ്രതീക്ഷിത തിരിച്ചടിയാണ്. ഒരു പക്ഷേ മില്ലർ ക്രീസിൽ ഉണ്ടായിരുന്നുവെങ്കിൽ ഇത്ര വലിയ ജയം നേടാൻ ചെന്നൈക്ക് കഴിയില്ലായിരുന്നു.