മുംബൈ: ഐപിഎല്ലിൽ മുംബൈ നായകനായ ആദ്യ മത്സരത്തിൽ തന്നെ ഹാർദ്ദിക്ക് ഞെട്ടിച്ചു. ആദ്യ ഓവർ എറിയാൻ ന്യൂബോൾ സ്പെഷിലിസ്റ്റായ ജസ്പ്രീത് ബുംറയെ നിയോഗിച്ചില്ല. പകരം ഹാർദ്ദിക്ക് നേരിട്ടെത്തി ആദ്യ ഓവർ എറിഞ്ഞു. ഈ തീരുമാനത്തെ മുൻ താരങ്ങൾ ഉൾപ്പടെ ചോദ്യം ചെയ്തു.
എന്തുകൊണ്ടാണ് ജസ്പ്രീത് ബുംറ ബൗളിംഗ് ഓപ്പൺ ചെയ്യാത്തതെന്ന് കെവിൻ പീറ്റേഴ്സൺ ചോദിച്ചു. തനിക്ക് അത് മനസിലാകുന്നില്ലെന്നും പീറ്റേഴ്സൺ വ്യക്തമാക്കി. താങ്കൾ പറഞ്ഞത് വളരെ ശരിയാണെന്നായിരുന്നു സുനിൽ ഗാവസ്കർ ഇതിനോട് പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിൽ ഇർഫാൻ പത്താനും ബുംറ എവിടെയെന്ന് ചോദിച്ചു.
ആദ്യ ഓവർ എറിഞ്ഞ ഹാർദ്ദിക്ക് 11 റൺസാണ് വിട്ടുനൽകിയത്. ഗുജറാത്തിന് മോശമല്ലാത്ത തുടക്കമാണ് മത്സരത്തിൽ ലഭിച്ചത്. എങ്കിലും നാലാം ഓവറിൽ ബുംറ എറിയാനെത്തിയതോടെ വൃദ്ധിമാൻ സാഹയുടെ വിക്കറ്റ് വീണു. മത്സരത്തിൽ നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുനൽകിയ ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.