ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിൽ നിർണായക സാന്നിധ്യമാണ് രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും. വിദേശ പിച്ചുകളിൽ പോലും ഇരുവർക്കും വിക്കറ്റുകൾ വീഴ്ത്താൻ കഴിയും. ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി രവീന്ദ്ര ജഡേജ രവിചന്ദ്രൻ അശ്വിന്റെ നാട്ടിലേക്ക് എത്തിയിരിക്കുകയാണ്. ഒപ്പം രവിചന്ദ്രൻ അശ്വിന് രവീന്ദ്ര ജഡേജയുടെ വക സ്പെഷ്യൽ സന്ദേശവും നൽകി.
100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയതിനും 500 വിക്കറ്റ് നേട്ടത്തിനും ആഷ് അണ്ണന് ആശംസകൾ. താങ്കളിലും താങ്കളുടെ നേട്ടങ്ങളിലും ഞാൻ ഏറെ സന്തോഷിക്കുന്നു. താങ്കൾ ഇനിയും ഒരുപാട് വിക്കറ്റുകൾ നേടണം. ഒപ്പം ആ നേട്ടത്തിന്റെ പിന്നിലെ തന്ത്രങ്ങൾ എന്നോട് പറയണം. അതുവഴി എനിക്കും കുറച്ച് വിക്കറ്റുകൾ നേടണം. എങ്കിലെ താങ്കളപ്പോലൊരു ഇതിഹാസത്തിന് ഒപ്പം നിൽക്കാൻ എനിക്ക് കഴിയുവെന്ന് രവീന്ദ്ര ജഡേജ പറഞ്ഞു.
ഇരുവരുടെയും പേരുകളിലെ സാമ്യതയെക്കുറിച്ചും ജഡേജ വാചാലനായി. ഞാൻ രവി ഇന്ദ്രൻ, താങ്കൻ രവി ചന്ദ്രൻ. മീശ വെച്ചവൻ ഇന്ദ്രൻ, മീശ വെയ്ക്കാത്തവൻ ചന്ദ്രൻ. രവീന്ദ്ര ജഡേജ പറഞ്ഞു. 1981ൽ രജനികാന്ത് ഇരട്ട വേഷത്തിലെത്തിയ ചിത്രം 'തില്ലു മുള്ളു'വിലെ സംഭാഷണമാണ് ജഡേജ പങ്കുവെച്ചത്. തമിഴ് സിംഹം രവിചന്ദ്രൻ അശ്വിനു വേണ്ടിയെന്ന കുറിപ്പുമായി ചെന്നൈ സൂപ്പർ കിംഗ്സ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.