ഡൽഹി: വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സിന് 114 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 18.3 ഓവറിൽ 113 റൺസിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 64 എന്ന ശക്തമായ സ്കോറിലായിരുന്നു ഡൽഹി. എന്നാൽ പിന്നീടുണ്ടായ കൂട്ടത്തകർച്ചയിൽ പിടിച്ചു നിൽക്കാൻ ഡൽഹി നിരയിലെ ആർക്കും കഴിഞ്ഞില്ല.
മത്സരത്തിൽ ടോസ് നേടിയ ഡൽഹി ബാറ്റിംഗ് തിരഞ്ഞെടുത്തു. ഷഫാലി വർമ്മ തകർത്തടിച്ചിപ്പോൾ മെഗ് ലാന്നിങ് പിന്തുണ നൽകി. 27 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 44 റൺസെടുത്ത് ഷഫാലി മടങ്ങി. ഒപ്പം ഡൽഹിയുടെ ബാറ്റിംഗ് തകർച്ചയും തുടങ്ങി. ജമീമ റോഡ്രിഗ്സിനെയും അലീസ് ക്യാപ്‌സിയെയും പൂജ്യരായി മടക്കി സോഫി മോളിനക്സ് ആഞ്ഞടിച്ചു. ഷഫാലിയുടേത് ഉൾപ്പെടെ എട്ടാം ഓവറിൽ സോഫി മൂന്ന് വിക്കറ്റ് വീഴ്ത്തി.
23 റൺസുമാായി മെഗ് ലാന്നിങ് വീണതോടെ റോയൽ ചലഞ്ചേഴ്സ് പിടിമുറുക്കി. പിന്നീട് വന്നവരിൽ 12 റൺസെടുത്ത രാധാ യാദവിനും 10 റൺസെടുത്ത അരുന്ധതി റെഡ്ഡിക്കും മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. റോയൽ ചലഞ്ചേഴ്സിനായി ശ്രേയങ്ക പാട്ടീൽ നാലും സോഫി മോളിനക്സ് മൂന്നും ശോഭന ആശ രണ്ടും വിക്കറ്റ് വീഴ്ത്തി.