ഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 14 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്. ഗുരുതര പരിക്കേറ്റ പന്ത് അതിവേഗം പരിക്കിൽ നിന്ന് മോചിതനായി. സമാനതകളില്ലാത്ത തിരിച്ചുവരവിനാണ് പന്തിലൂടെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഇപ്പോൾ ഇന്ത്യൻ യുവതാരത്തിന്റെ തിരിച്ചുവരവിനെ വിശദീകരിക്കുകയാണ് പന്തിനെ ചികിത്സിച്ച ഡോക്ടർമാർ.
2022 ഡിസംബറിൽ വാഹനാപകടത്തിൽ പരിക്കേറ്റ പന്തിനെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിച്ചു. ഒരു ചെറിയ ശബ്ദം പോലും പന്തിനെ ഭയപ്പെടുത്തിയിരുന്നു. കടുത്ത വേദന താരം അനുഭവിച്ചിരുന്നു. ഇത്ര വേഗത്തിൽ തിരിച്ചുവരവിന് കഴിഞ്ഞത് പന്തിന്റെ മാനസിക കരുത്തും ആത്മവിശ്വാസവുമാണ്. പന്തിനെ പൂർണ്ണമായി സുഖപ്പെടുത്താൻ കുറഞ്ഞത് രണ്ട് വർഷത്തോളം സമയം ആവശ്യമായിരുന്നു.
ചികിത്സ ഒരു ബുദ്ധിമുട്ടേറിയ അനുഭവമാണ്. ഒരേ പ്രവർത്തി വീണ്ടും വീണ്ടും ചെയ്യേണ്ടി വരും. അത് ചെയ്യാതെ മറ്റു മാർഗങ്ങളില്ല. ഓരോ തവണ ബോറടിക്കുമ്പോഴും ചികിത്സയിൽ കഴിയുന്നയാൾ സുഖപ്പെടുകയാണ്. ആറ് മാസത്തോളം നേരത്തെ പന്ത് സുഖപ്പെട്ടു. താരത്തെ ഗ്രൗണ്ടിൽ കാണുന്നതിൽ സന്തോഷമുണ്ടെന്നും ഡോക്ടർ സംഘം വ്യക്തമാക്കി.