മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം പതിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദ്ദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ എത്തിക്കഴിഞ്ഞു. രോഹിത് ശർമ്മയ്ക്ക് പിൻഗാമിയായി മുംബൈ നായകനായാണ് ഇത്തവണ ഹാർദ്ദിക്ക് പാണ്ഡ്യ എത്തിയിരിക്കുന്നത്. ആദ്യ ദിനം തന്നെ പഴയ തട്ടകത്തിലെത്തിയതിന്റെ സന്തോഷം സ്റ്റാർ ഓൾ റൗണ്ടർ പ്രകടിപ്പിക്കുകയും ചെയ്തു.
ഒന്നാം ദിനം തന്നെ ഓർമകൾ ഉണർത്തുന്നു. ഒരുപാട് വികാരങ്ങൾ ഉണർത്തുന്നു. പഴയ സുഹൃത്തുക്കളെ വീണ്ടും കാണാൻ കഴിഞ്ഞു. പഴയ ദിവസങ്ങൾ തിരികെ വന്നിരിക്കുന്നു. ഇത്ര മനോഹരമായ ടീമിനൊപ്പം ഇനി സംഭവിക്കാൻ പോകുന്നത് കാണാൻ സന്തോഷമുണ്ട്. മുംബൈ ഇന്ത്യൻസിനായി ശക്തമായി പോരാടുമെന്നും താരം വ്യക്തമാക്കി.
2015ലാണ് ഹാർദ്ദിക്ക് മുംബൈ ഇന്ത്യൻസിൽ എത്തിയത്. 2021 വരെ 92 മത്സരങ്ങളിൽ നിന്നായി 1,476 റൺസ് താരം അടിച്ചുകൂട്ടി. 42 വിക്കറ്റുകളും ഹാർദ്ദിക്ക് സ്വന്തമാക്കി. 2022ൽ ഗുജറാത്ത് ടൈറ്റൻസിലെത്തിയ ഹാർദ്ദിക്കിന് നായക സ്ഥാനം ലഭിച്ചു. സീസണിൽ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കുവാനും ഇന്ത്യൻ ഓൾറൗണ്ടർക്ക് സാധിച്ചു. കഴിഞ്ഞ സീസണിൽ ഹാർദ്ദിക്കിന് കീഴിൽ ഗുജറാത്ത് ഐപിഎല്ലിൽ രണ്ടാം സ്ഥാനത്തെത്തി.