ഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റിനെക്കുറിച്ചുള്ള ഷർദുൽ താക്കൂറിന്റെ വാക്കുകൾ താൻ മനസിലാക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. രഞ്ജി ട്രോഫി ടൂർണമെന്റിന് കൂടുതൽ ഇടവേളകൾ ആവശ്യമെന്ന് താക്കൂർ പറഞ്ഞിരുന്നു. താരങ്ങൾക്ക് പരിക്ക് പറ്റുന്നത് കഠിനമായ മത്സരക്രമംകൊണ്ടെന്നും താക്കൂർ വ്യക്തമാക്കിയിരുന്നു.
ഷർദുൽ പറഞ്ഞ അഭിപ്രായങ്ങൾ ഇന്ത്യൻ ടീമിലെ ചില താരങ്ങൾക്കുമുണ്ട്. ഇന്ത്യ പോലെയൊരു രാജ്യത്ത് ഓരോ മത്സരത്തിനായും വലിയ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. തുടർച്ചയായി വരുന്ന മത്സരങ്ങൾ താരങ്ങളുടെ ആരോഗ്യം മോശമാക്കുന്നു. അതിനാൽ താരങ്ങളുടെ അവസ്ഥ കേൾക്കാൻ ഇന്ത്യൻ ക്രിക്കറ്റ് തയ്യാറാകും. രഞ്ജി ട്രോഫി ടൂർണമെന്റ് മത്സരക്രമത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും ദ്രാവിഡ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂണിൽ ദുലീപ് ട്രോഫി ക്രിക്കറ്റ് ആരംഭിച്ചു. ഐപിഎല്ലിന് തൊട്ടുപിന്നാലെയാണ് ഈ ടൂർണമെന്റ് നടന്നത്. ഇത് എല്ലാ താരങ്ങൾക്കും ബുദ്ധിമുട്ടാണ്. ഇപ്പോൾ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ഒരു വലിയ സീസണാണ്. ഇതിൽ എന്ത് മാറ്റം വരുത്താൻ കഴിയുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ആലോചിച്ച് തീരുമാനിക്കുമെന്നും ദ്രാവിഡ് പ്രതികരിച്ചു.