ക്രൈസ്റ്റ്ചർച്ച്: ന്യുസീലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ആവേശ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ തോൽവിയെ മുന്നിൽകണ്ട ശേഷമാണ് ഓസീസിന്റെ തിരിച്ചുവരവ്. അഞ്ചിന് 80 എന്ന തകർന്ന ഓസീസിനെ മിച്ചൽ മാർഷും അലക്സ് ക്യാരിയും രക്ഷിച്ചു. ഇടയ്ക്ക് മിച്ചൽ മാർഷ് പുറത്തായി. എങ്കിലും അലക്സ് ക്യാരി അവസാനം വരെ ക്രീസിലുണ്ടായിരുന്നു.
മത്സരം അവസാനിച്ചപ്പോൾ അലക്സ് ക്യാരി 98 റൺസുമായി പുറത്താകാതെ നിന്നു. എങ്കിലും വിജയശിൽപ്പിയായ താരത്തിന് സെഞ്ച്വറി നഷ്ടമായി. വിജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്നപ്പോൾ പാറ്റ് കമ്മിൻസ് ബൗണ്ടറി നേടി. ഇതോടെ ക്യാരിയുടെ സെഞ്ച്വറി കാണാൻ കാത്തിരുന്ന ആരാധകർ നിരാശയിലായി.
ഓസ്ട്രേലിയൻ നായകന്റെ പ്രവർത്തിക്കെതിരെ രൂക്ഷ വിമർശനവും ഉയർന്നു. എന്നാൽ മത്സരശേഷം താരം ഇതിന് വിശദീകരണം നൽകി. ക്യാരി സെഞ്ച്വറിക്ക് അരികിലെന്ന് തനിക്ക് അറിയില്ലെന്നായിന്നു കമ്മിൻസ് പറഞ്ഞത്. ഓസ്ട്രേലിയൻ വിജയത്തിൽ താൻ സന്തോഷവാനെന്ന് അലക്സ് ക്യാരിയും പറഞ്ഞു. തനിക്ക് സെഞ്ച്വറി വേണ്ടെന്നും താരം വ്യക്തമാക്കി.