ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനെ 218ന് കൂടാരം കയറ്റി ഒന്നാം ഇന്നിങ്‌സ് ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ. അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം (52*) ശുഭ്മാന്‍ ഗില്ലുമാണ് (26*) ക്രീസില്‍.
ഇന്ന് ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായി സെഞ്ച്വറിക്കൂട്ടുകെട്ട് ഉയര്‍ത്തിയ ജയ്‌സ്‌വാളിനെ ശുഐബ് ബഷീര്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിച്ചു. 58 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 57 റണ്‍സെടുത്താണ് ജയ്‌സ്‌വാള്‍ പുറത്തായത്.
ആദ്യ ഇന്നിങ്‌സിലെ വെടിക്കെട്ട് തുടക്കത്തോടെ ടെസ്റ്റിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് യുവതാരം യശസ്വി ജയ്‌സ്‌വാള്‍. 1000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ജയ്‌സ്‌വാള്‍. ഒന്‍പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ജയ്‌സ്‌വാള്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
ധര്‍മ്മശാലയില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ 29 റണ്‍സ് മതിയായിരുന്നു ജയ്‌സ്‌വാളിന് 1000 റണ്‍സ് ക്ലബ്ബിലെത്താന്‍. മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത്തിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ ജയ്‌സ്‌വാള്‍ ടൂര്‍ണമെന്റിലുടനീളമുള്ള മികച്ച ഫോം ധർമ്മശാലയിലും തുടര്‍ന്നു. 15-ാം ഓവറില്‍ ശുഐബ് ബഷീറിനെ ബൗണ്ടറി കടത്തിയാണ് ജയ്‌സ്‌വാള്‍ 1000 റണ്‍സ് ക്ലബ്ബിലെത്തിയത്.
വെറും ഒന്‍പത് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ജയ്‌സ്‌വാള്‍ 1000 റണ്‍സ് തികച്ചത്. ഇതോടെ അതിവേഗം ഈ നാഴികക്കല്ലില്‍ എത്തുന്ന ഇന്ത്യന്‍ താരമായി ജയ്‌സ്‌വാള്‍ മാറി. സുനില്‍ ഗവാസ്‌കറെയും ചേതേശ്വര്‍ പൂജാരയെയും മറികടന്നാണ് താരത്തിന്റെ റെക്കോര്‍ഡ് നേട്ടം. 11 മത്സരങ്ങളില്‍ നിന്നാണ് ഇരുവരും 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്.
അതേസമയം ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍ അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത് ഇന്ത്യന്‍ താരമാണ് ജയ്‌സ്‌വാള്‍. വിനോദ് കാംബ്ലിയാണ് ഇന്നിങ്‌സ് അടിസ്ഥാനത്തില്‍ അതിവേഗം 1000 ടെസ്റ്റ് റണ്‍സ് സ്വന്തമാക്കിയ ഇന്ത്യന്‍ താരം. 16 ഇന്നിങ്‌സുകളില്‍ നിന്ന് ജയ്‌സ്‌വാള്‍ 1000 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ കാംബ്ലിക്ക് വേണ്ടിവന്നത് 14 ഇന്നിങ്‌സാണ്.
മറ്റുചില റെക്കോര്‍ഡുകളും ഇതിനോടൊപ്പം ജയ്‌സ്‌വാള്‍ സ്വന്തമാക്കി. അഞ്ചാം ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയതോടെ ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന നേട്ടവും ജയ്‌സ്‌വാള്‍ സ്വന്തമാക്കി. പരമ്പരയില്‍ 712 റണ്‍സാണ് ഇതുവരെ ജയ്‌സ്‌വാള്‍ അടിച്ചുകൂട്ടിയത്. റെക്കോര്‍ഡില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ജയ്‌സ്‌വാള്‍ മറികടന്നത്. 2016ല്‍ എട്ട് ഇന്നിങ്‌സുകളില്‍ നിന്നായി വിരാട് കോഹ്‌ലി നേടിയ 655 റണ്‍സ് റെക്കോര്‍ഡാണ് ജയ്‌സ്‌വാള്‍ ധരംശാലയില്‍ പഴങ്കഥയാക്കിയത്.. 2002ല്‍ ആറ് ഇന്നിങ്‌സില്‍ നിന്നായി 602 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡാണ് പട്ടികയില്‍ മൂന്നാമത്.
മറ്റൊരു റെക്കോര്‍ഡില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും ജയ്‌സ്‌വാള്‍ പിന്നിലാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ടീമിനെതിരെ ഏറ്റവുമധികം സിക്‌സര്‍ പറപ്പിക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ജയ്‌സ്‌വാള്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഇംഗ്ലണ്ടിനെതിരെ 26 സിക്‌സറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഒന്‍പതാം ഇന്നിങ്‌സിലാണ് ജയ്‌സ്‌വാളിന്റെ ഈ നേട്ടം.
ടോം ഹാര്‍ട്‌ലി എറിഞ്ഞ ഒറ്റ ഓവറില്‍ തന്നെ മൂന്ന് പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തിയാണ് ജയ്‌സ്‌വാള്‍ റെക്കോര്‍ഡില്‍ ഒന്നാമതെത്തിയത്. നേരത്തെ ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 25 സിക്‌സറുകളാണ് ഇതോടെ പഴങ്കഥയായത്. കരിയറില്‍ ഓസീസിനെതിരെ കളിച്ച 74 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സച്ചിൻ്റെ റെക്കോർഡ്.