ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ അപ്രതീക്ഷിതമായി പിന്മാറിയിരുന്നു. കുടുംബപരമായ അത്യാവശ്യ കാരണങ്ങള്‍ കൊണ്ട് താരം ചെന്നൈയിലേക്ക് മടങ്ങിയെന്നായിരുന്നു ബിസിസിഐ അറിയിച്ചത്. കൂടുതല്‍ വിശദീകരണങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ രാജ്‌കോട്ടില്‍ നടന്ന നാലാം ദിവസം താരം ടീമിനൊപ്പം ചേരുകയും ചെയ്തു.
അശ്വിന്‍ ടെസ്റ്റിനിടെ ചെന്നൈയിലേക്ക് പോകാനിടയായ സാഹചര്യം എന്താണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ പങ്കാളി പ്രീതി അശ്വിന്‍. 'രാജ്‌കോട്ട് ടെസ്റ്റില്‍ അശ്വിന്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ എല്ലാവരും ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിരിക്കുകയായിരുന്നു. എല്ലാവരും സന്തോഷം പങ്കിടുന്നതിനിടയിലാണ് അമ്മയുടെ കരച്ചില്‍ കേട്ടത്. അവർ കുഴഞ്ഞുവീഴുമ്പോള്‍ പെട്ടെന്ന് ഒരു നിലവിളിയാണ് ഞാന്‍ കേട്ടത്. ഉടന്‍ തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു',
ചെന്നൈയും രാജ്‌കോട്ടും തമ്മില്‍ നല്ല ഫ്‌ളൈറ്റ് കണക്ടിവിറ്റി ഇല്ലാത്തതിനാല്‍ അശ്വിനോട് ഇക്കാര്യം പറയണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ ചേതേശ്വര്‍ പൂജാരയെയും കുടുംബത്തെയും ഫോണില്‍ വിളിച്ച് സഹായം തേടി. ഒരു പോംവഴി കണ്ടെത്തിയതിന് ശേഷമാണ് ടെസ്റ്റ് മത്സരം കളിക്കുകയായിരുന്ന അശ്വിനെ വിളിച്ചത്. സ്‌കാനുകള്‍ക്ക് ശേഷം മകന്‍ അമ്മയുടെ സമീപത്ത് ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു.
വിവരമറിഞ്ഞ് തകര്‍ന്നുപോയ അശ്വിന്‍ കോള്‍ കട്ട് ചെയ്യുകയും ചെയ്തു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് മനസ്സിലാക്കി തിരിച്ചുവിളിക്കാന്‍ ഏകദേശം 25 മിനിറ്റ് എടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കും മറ്റ് ടീമംഗങ്ങള്‍ക്കും ബിസിസിഐയ്ക്കും നന്ദി. അശ്വിന്‍ തിരിച്ചെത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും അവരാണ് നോക്കിയത്. അന്ന് രാത്രി വൈകി അദ്ദേഹം ഇവിടെയെത്തി.
'ഐസിയുവില്‍ അമ്മയെ അശ്വിന്‍ കാണുന്നത് വളരെ വൈകാരികമായ നിമിഷമായിരുന്നു. അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ടീമിനൊപ്പം വീണ്ടും ചേരാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനനുസരിച്ച് അത്തരമൊരു മത്സരം ഉപേക്ഷിക്കില്ല. തന്റെ ടീമിന് വേണ്ടി മത്സരം വിജയിച്ചില്ലെങ്കില്‍ അശ്വിന് കടുത്ത കുറ്റബോധമുണ്ടാകും. ആ രണ്ട് ദിവസങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്ന് അദ്ദേഹം കൂടുതലായി ആഗ്രഹിച്ചിരുന്നു. അത് തീര്‍ത്തും പക്വതയുള്ള തീരുമാനവുമായിരുന്നു', പ്രീതി വ്യക്തമാക്കി.